Cricket Sports

അന്ന് യുവരാജ് ഇന്ന് ബുംറ, കണ്ടകശനി മാറാതെ ബ്രോഡ്; ഒരോവറിൽ നൽകിയത് 35 റൺസ്

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ലോക റെക്കോർഡ് ബാറ്റിങ്ങുമായി ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 5 ഫോറും 2 സിക്‌സും സഹിതം 35 റൺസാണ് ബുംറ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടും ബ്രോഡിന് ലഭിച്ചു. നേരത്തെ 28 റൺസായിരുന്നു ഒരു ടെസ്റ്റ് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ മുൻ റെക്കോർഡ്.

ഇന്നിംഗ്‌സിന്റെ 84-ാം ഓവറിലാണ് ഇതെല്ലാം സംഭവിച്ചത്. പത്താം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ജസ്പ്രീത് ബുംറ ബ്രോഡിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി. വൈഡായ രണ്ടാം പന്തില്‍ അഞ്ച് റണ്‍സ്. മൂന്നാം പന്തില്‍ ഏഴ് റണ്‍സാണ് താരം വഴങ്ങിയത്. നോബോളിൽ ബുംറ സിക്സർ പറത്തുകയായിരുന്നു. തുടര്‍ന്നുള്ള മൂന്നു പന്തുകളിലും ബുംറ ഫോറുകള്‍ നേടി. പിന്നീടുള്ള പന്തില്‍ ബുംറ മറ്റൊരു സിക്‌സര്‍ കൂടി നേടി. അവസാന പന്തില്‍ താരം ഒരു സിംഗിളും തന്റെ സ്‌കോറിനൊപ്പം ചേര്‍ത്തു.

നേരത്തെ സൗത്ത് ആഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണിന്റെ പേരിലായിരുന്നു കൂടുതല്‍ റണ്‍സ് വഴങ്ങിയ റെക്കോര്‍ഡ്. അന്ന് ബ്രയാന്‍ ലാറ 28 റണ്‍സാണ് അടിച്ചെടുത്തത്. 2 സിക്‌സറും നാല് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ലാറയുടെ സ്‌കോര്‍. രാജ്യാന്തര ട്വന്റി20 ഫോർമാറ്റിലും ഇതേ റെക്കോര്‍ഡ് ബ്രോഡിൻ്റെ പേരിലാണ്. 2007 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യയുടെ യുവരാജ് സിങ് ബ്രോഡിന്റെ ഒരോവറിൽ 36 റൺസാണ് നേടിയത്. പിന്നീട് ശ്രീലങ്കൻ സ്പിന്നര്‍ അഖില ധനഞ്ജയയ്ക്കെതിരെ മുൻ വിൻഡീസ് ക്യാപ്റ്റൻ കെയ്റൻ പൊള്ളാർഡും ഒരോവറിൽ 6 സിക്സർ പറത്തിയിട്ടുണ്ട്.

അതേസമയം ബുംറയും ജഡേജയും ഒത്തുചേര്‍ന്നതോടെ രണ്ടാംദിനം ഇന്ത്യന്‍ സ്‌കോര്‍ 416 കടന്നു. രവീന്ദ്ര ജഡേജ (104) സെഞ്ച്വറി നേടി. ബുംറ 16 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ മുഹമ്മദ് ഷമി 16 റണ്‍സെടുത്തു. നേരത്തെ കളിയുടെ ആദ്യദിനം ഋഷഭ് പന്ത് 146 റണ്‍സ് നേടിയിരുന്നു.