Kerala

ട്വന്റി-20യുമായി സഹകരിക്കാന്‍ തയ്യാര്‍; എഎപി-ട്വന്റി-20 വോട്ട് തേടാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍

ട്വന്റി-20യെ പുകഴ്ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി കോണ്‍ഗ്രസ്ട്വന്റി-20ക്ക് എതിരല്ലെന്നും സുധാകരന്‍ പറഞ്ഞു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. ട്വന്റി-20യുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ഞങ്ങള്‍ ശ്രമിക്കും. കാരണം ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-20യില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ശത്രുക്കളാക്കണമെന്നും ഞങ്ങള്‍ക്കാഗ്രഹമില്ല’. കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തുടക്കം മുതല്‍ പി.ടി തോമസിന്റെ നിലപാടുകളെ തള്ളിക്കളയുന്ന നിലപാടുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. അവര്‍ക്ക് ധാര്‍മികത പ്രശ്‌നമല്ല. പി ടി തോമസിന്റെ നിലപാടുകളെ കോണ്‍ഗ്രസ് വെല്ലുവിളിക്കുകയാണ്. ട്വന്റി-20ക്ക് വോട്ട് ചെയ്ത വിഭാഗം ജോ ജോസഫിനെ പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ. ഈ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി മാറുമെന്ന അവകാശവാദമാണ് മൂന്ന് മുന്നണികള്‍ക്കുമുള്ളത്.