Kerala

സിപിഐഎമ്മും വി എസും തോറ്റ് പോകുന്ന വിധികൾ; ഉമ്മൻചാണ്ടിയുടെ വിജയത്തിൽ ഷാഫി പറമ്പിൽ

സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ. മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സേ ഉണ്ടാവുകയുള്ളുവെന്ന് ഉമ്മൻചാണ്ടിയെ പിന്തുണച്ച് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

സോളാർ കേസും ബാർ കോഴയും എന്തായി എന്ന് കേരളം ആലോചിക്കണം. കോഴ മാണി എന്ന് വരെ വിളിച്ച് ആക്ഷേപിച്ചവർ തന്നെ മാണി സാറിനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചത് കേരളം കണ്ടുവെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് കോൺഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സേ ഉണ്ടാവുകയുള്ളു. ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കുവാൻ സിപിഎം കൊണ്ട് നടന്ന പ്രധാന നുണക്കേസുകളിലെല്ലാം,എതിരാളികളെ അപകീർത്തിപ്പെടുത്താനും അവരെ തകർക്കുവാൻ കോടതി വ്യവഹാരങ്ങൾ ഉൾപ്പടെ ഏതറ്റവും വരെ പോകുന്ന സിപിഎമ്മും അന്ന് അതിന്റെ മുഖമായിരുന്ന വി എസ് പോലും തോറ്റ് പോകുന്ന വിധികളുണ്ടാവുകയാണ്. സോളാർ കേസും ബാർ കോഴയും എന്തായി എന്ന് കേരളം ആലോചിക്കണം. കോഴ മാണി എന്ന് വരെ വിളിച്ച് ആക്ഷേപിച്ചവർ തന്നെ മാണി സാറിനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചത് കേരളം കണ്ടു. മകനെ കൂടെ കൂട്ടി രാജ്യസഭാ MP സ്ഥാനവും പാർട്ടിക്ക് സർക്കാരിൽ മന്ത്രി സ്ഥാനവും വരെ കൊടുത്തു.നോട്ടെണ്ണൽ മെഷീൻ പഴങ്കഥളായി. ഇരട്ടത്താപ്പും അവസരവാദവും ചെങ്കൊടി കുത്തി വാണു.
സോളാറിൽ സരിത പറഞ്ഞതും സിപിഎം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ഓരോ ദിവസം ചെല്ലുന്തോറും തകർന്നടിയുന്നു.
അന്ന് വേട്ടയാടിയ ഗണേഷ് കുമാറിനെയും കൂടെ കൂടിയപ്പോൾ വിശുദ്ധനാക്കി.
ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി…