Kerala

ആലപ്പുഴ ഇരട്ട കൊലപാതകം; മുഖ്യ പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലാണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. കാര്‍ തരപ്പെടുത്തി നല്‍കിയ രാജേന്ദ്രപ്രസാദും രതീഷും നേരത്തെ പിടിയിലായി. അതേസമയം രണ്‍ജീത് വധത്തില്‍ പിടിയിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്.

എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരാണ് കെ എസ് ഷാന്‍ വധത്തില്‍ ഇതുവരെ അറസ്റ്റിലായത്. ഈ ഏഴ് പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടുപേരുണ്ട്. ഒരാളെപോലും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.