India Kerala

മലയാളി ജവാന്‍ വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ വയനാട് തൃക്കൈപ്പറ്റയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ . വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ആവശ്യമെങ്കിൽ പൊലീസിൽ എസ്.ഐ റാങ്കിൽ ജോലി നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി . സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസമുണ്ടെന്ന് ഷീന പ്രതികരിച്ചു .

വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടു വീട്ടിൽ ‌രാവിലെ ഒൻപതു മണിയോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം സന്ദർശനം നടത്തിയത്. കുടുംബത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന സഹായങ്ങൾ നേരിട്ടറിയിക്കാനാണ് മുഖ്യമന്ത്രിയെത്തിയത്. മന്ത്രിസഭാ തീരുമാനങ്ങൾക്കു പുറമെ വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ആവശ്യമെങ്കിൽ പൊലീസിൽ എസ്ഐ. റാങ്കിൽ ജോലി നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സർക്കാർ തീരുമാനങ്ങളിൽ ആശ്വാസവും സംതൃപ്തിയുമുണ്ടെന്ന് പറഞ്ഞ ഷീന‌ വെറ്ററിനറി സർവ്വകലാശാലയിലെ ജോലി സ്ഥിരപ്പെടുത്തുത്തുന്നതാണു ആഗ്രഹിച്ചതെന്ന് അറിയിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ജില്ലാഭരണകൂടം നേരിട്ടിടപെടും. ഇക്കാര്യങ്ങളിൽ തീരുമാനമറിയിക്കാൻ മുഖ്യമന്ത്രി കുടുംബത്തോട്‌ പറഞ്ഞു. ലക്കിടിയിൽ സ്ഥലമെടുത്ത്‌ പുതിയ വീടു നൽകാമെന്നും അറിയിച്ചു. 15 മിനുട്ടോളം ഇവിടെ ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്‌. മന്ത്രിമാരായ ഇ.പി ജയരാജൻ കടന്നപ്പള്ളി രാമചന്ദ്രൻ, എം. എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഒ.ആർ കേളു തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു.