India Kerala

പ്ലാസ്റ്റിക് നിരോധം: നാളെ മുതല്‍ പിഴ നല്‍കണം

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ നാളെ മുതൽ പിഴ നൽകണം. ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ ഈടാക്കി തുടങ്ങുമ്പോഴും ബദല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്..

പ്ലാസ്റ്റിക് നിരോധനത്തോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍, സാധനം കൊണ്ടുപോകാന്‍ തുണിസഞ്ചി പോലുള്ളവ കയ്യില്‍ കരുതുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ബോധവത്കരണം ഇതിനകം തന്നെ ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍.

ജനുവരി ഒന്നിനാണ് പ്ലാസ്റ്റിക് നിരോധം സംസ്ഥാനത്ത് നടപ്പിലാക്കിയത്. എന്നാല്‍ ബദല്‍ സംവിധാനങ്ങളുടെ കുറവും ബോധവത്കരണത്തിനും കൂടി വേണ്ടിയാണ് ആദ്യത്തെ 15 ദിവസം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയത്. ഈ കാലയളവ് വരെ പിഴ ഈടാക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ സമയപരിധി ഇന്ന് രാത്രി 12 മണിയോടുകൂടി കഴിയുകയാണ്. നാളെ മുതല്‍ നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരില്‍ നിന്ന് പിഴ ഈടാക്കുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.

ആദ്യഘട്ടത്തിലെ നിയമലംഘനത്തിന് 10000 രൂപയും രണ്ടാംഘട്ടത്തിലെ നിയമലംഘനത്തിന് 25000 രൂപയും പിഴ ഈടാക്കും.. മൂന്നാമതും നിയമലംഘനം നടത്തുകയാണെങ്കില്‍ 50000 രൂപയായിരിക്കും പിഴ നല്‍കേണ്ടി വരിക. വീണ്ടും നിയമലംഘനം ശ്രദ്ധയില്‍, ഏത് സ്ഥാപനമാണോ നിയമം ലംഘിക്കുന്നത് ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. കലക്ടര്‍മാര്‍, സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് പിഴ ഈടാക്കാനുള്ള അധികാരം നിലവില്‍ നല്‍കിയിട്ടുള്ളത്.

പക്ഷേ, പിഴ ഈടാക്കി തുടങ്ങുമ്പോഴും ബദല്‍ സൌകര്യങ്ങളുടെ കുറവ് ഇപ്പോഴും നികത്തിയിട്ടില്ല. ബദല്‍ സംവിധാനം പൂര്‍ണമായി നടപ്പില്‍ വരുന്നതുവരെ പിഴ ഈടാക്കുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന ആവശ്യമാണ് വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്.