World

വാക്സിനുകളുടെ 83 ശതമാനവും ലഭിച്ചത് സമ്പന്ന രാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യ സംഘടന

കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്തന്റെ വലിയൊരു വിഭാ​ഗത്തിന് വാക്സിൻ ഇപ്പോഴും കിട്ടാക്കനിയാണെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോ ​ഗബ്രിയേസസ് പറഞ്ഞു. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്നവും ഇടത്തരവുമായ രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചത്. എന്നാൽ 47 ശതമാനം വരുന്ന താഴേകിടയിലുള്ള രാജ്യങ്ങൾക്ക് പതിനേഴ് ശതമാനം വാക്സിൻ മാത്രമാണ് ലഭിച്ചതെന്നും ഗെബ്രിയേസസ് പറഞ്ഞു.

വൈറസ് വകഭേദങ്ങള്‍ക്കും ഭാവിയിലെ അത്യാഹിതങ്ങള്‍ക്കും എതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭ്യതയിലെ അസമത്വം എടുത്തുകാണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഗെബ്രിയേസസ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദത്തെ ‘ആഗോള ആശങ്ക ഉയര്‍ത്തുന്ന വകഭേദം’ എന്ന് തരംതിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ വൈറസ് വകഭേദം കൂടുതല്‍ വേഗത്തില്‍ പടരുന്നുവെന്ന് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.