World

ചൈനയിലെ ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾ ലൈം​ഗിക പീഡനത്തിന് ഉൾപ്പടെ വിധേയരാകുകയാണെന്ന് യു.എൻ

ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളിൽ അനധികൃതമായി പാർപ്പിച്ച് ലൈം​ഗികമായി ഉൾപ്പടെ പീഡിപ്പിച്ചതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളെയും തള്ളിക്കളയുകയാണ് ചൈന.

സിൻജിയാങ് മേഖലയിൽ ഉയ്ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് ഐക്യരാഷ്ട്രസംഘടനാ മനുഷ്യാവകാശ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സിൻജിയാങ്ങിലെ തടവറകളിൽ ഒരു ദശലക്ഷത്തിലേറെ പേരെ തടവിലാക്കിയിട്ടുണ്ടെന്നും ചൈന നടത്തിയ കുറ്റകൃത്യങ്ങൾക്ക് വിശ്വനീയമായ തെളിവുകൾ ഉണ്ടെന്നും യുഎൻ മനുഷ്യാവകാശ ഏജൻസി പറയുന്നു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്താൻ ചൈന അവ്യക്തമായ ദേശീയ സുരക്ഷാനിയമങ്ങൾ ഉപയോഗിക്കുകയാണ്. ഇവർക്കായി കർശനമായ തടങ്കൽ സംവിധാനങ്ങൾ സ്ഥാപിക്കുകയാണ്. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസ് കമ്മിഷൻ ചെയ്ത റിപ്പോർട്ടിൽ തടവുകാർ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പീഡനത്തിന് വിധേയരാകുന്നുവെന്നും പറയുന്നുണ്ട്. തടവിലാക്കിയവരുടെ മോചനത്തിന് ചൈന എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് യുഎൻ സുപാർശ ചെയ്തു.

എന്നാൽ റിപ്പോർട്ട് പാശ്ചാത്യശക്തികളുടെ സ്വാധീനത്തിൽ തയാറാക്കിയ അസംബന്ധമെന്നാണ് ചൈനയുടെ പ്രതികരണം. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ചൈന ഐക്യരാഷ്ട്രസംഘടനയോട് അഭ്യർത്ഥിച്ചു. എന്നാൽ അറുപതോളം സംഘടനകളെ പ്രതിനിധീകരിക്കുന്ന വേൾഡ് ഉയ്ഗൂർ കോൺഗ്രസ്, റിപ്പോർട്ടിനെ സ്വാഗതം ചെയ്തു. ലോകരാജ്യങ്ങൾ എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.