World

റഷ്യൻ മിസൈലാക്രമണം; യുക്രൈനിൽ 6 പേർ കൊല്ലപ്പെട്ടു

യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. അതിശക്തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ല്വീവ് മേയർ ആൻഡ്രി സഡോവ്യിയും ഇക്കാര്യം സ്ഥിരീകരിച്ചു.

അതേസമയം, യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെട്ടു. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂർണമായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോൾ. അസോവിൽ ഉരുക്കുനിർമാണശാലയെ ആശ്രയിച്ച് ഒളിവിൽ കഴിയുന്ന യുക്രൈൻ സൈന്യത്തോട് കീഴടങ്ങാൻ റഷ്യ അന്ത്യശാസനം നൽകിയിട്ടുണ്ട്. കീഴടങ്ങണമെന്ന അന്ത്യശാസനത്തിനിടയിലും അവസാനം വരെ പോരാടുമെന്ന് പ്രസിഡന്റ് വഌഡിമിർ സെലൻസ്‌കി പറഞ്ഞു.

റഷ്യയുടെ മരിയുപോളിന് മേലുള്ള അധിനിവേശം കീഴടക്കലിലേക്ക് എത്തിയെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി സൂചന നൽകി. മരിയുപോളിലെ തങ്ങളുടെ സൈനികരുടെ എണ്ണം ആറിലൊന്നായി ചുരുങ്ങിയെന്ന് സെലൻസ്‌കി പറഞ്ഞു. മരിയുപോൾ പിടിച്ചെടുക്കുന്നതിനൊപ്പംകിഴക്കൻ ഡോൺബാസ് മേഖലയുടെ നിയന്ത്രണം കൂടി വരുതിയിലാക്കാനാണ് റഷ്യയുടെ ശ്രമം.

അസോവിലെ രുക്കുനിർമാണശാലയിൽ യുക്രൈന്റെ നാനൂറോളം സൈനികരാണ് ഒളിവിൽ കഴിയുന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം. ജീവൻ വേണമെങ്കിൽ ആയുധം വച്ച് കീഴടങ്ങണമെന്നാണ് റഷ്യയുടെ ആവശ്യം. അതേസമയം ശേഷിക്കുന്ന സൈനികരെ കൂടി റഷ്യൻ സൈന്യം വധിച്ചാൽ സമാധാന ചർച്ചകൾ അവസാനിപ്പിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി പറഞ്ഞു.