UAE World

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിവരില്‍ കോവിഡ് ബാധിതർ വർധിക്കുന്നു

ബ്രിട്ടണില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിവരില്‍ കോവിഡ് ബാധിതർ വർധിക്കുന്നു.10 ദിവസത്തിനിടെ എത്തിയവരില്‍ രോഗം സ്ഥിരീകരിച്ച 20 പേരിലെ വൈറസിന്‍റെ സ്വഭാവം പരിശോധിക്കുന്നുണ്ട്.ബ്രിട്ടണില്‍ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം ആദ്യ ബാച്ച് വാക്സിന്‍ 28ന് ഡല്‍ഹിയില്‍ എത്തിയേക്കും.

ബ്രിട്ടണില്‍ നിന്നും രണ്ടാഴ്ചക്കകം എത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതും പരിശോധനക്ക് വിധേയമാക്കുന്നതും സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും ഊർജ്ജിതമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാരുകള്‍. ഡല്‍ഹി, കൊല്‍ക്കൊത്ത, പഞ്ചാബ്, ചെന്നൈ, എന്നിവിടങ്ങളിലാണ് ബ്രിട്ടണില്‍ നിന്ന് എത്തിയവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ബ്രിട്ടണില്‍ പടരുന്ന അതിവേഗ കോവിഡ് ബാധയാണോ ഉണ്ടായതെന്ന് പരിശോധിച്ച് വരികയാണ്.ബ്രിട്ടണില്‍ പടരുന്ന വൈറസ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രിട്ടണിലെ വൈറസിന് വ്യാപന ശേഷി വർധിക്കുക മാത്രമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. അതിനാല്‍ നിലവിലെ ചികിത്സയിലോ വാക്സീന്‍ പരീക്ഷണത്തിലോ മാറ്റം ആവശ്യം ഇല്ല എന്നാണ് കണ്ടെത്തല്‍. അതേസമയം ഡല്‍ഹിയില്‍ 28ന് ആദ്യ ബാച്ച് വാക്സിന്‍ എത്തുമെന്നാണ് റിപ്പോർട്ട്.

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി, ലോക്നായക്, , കസ്തൂർബ, ബാബ സാഹേബ് അംബേദ്കർ, ജിടിബി, എന്നീ ആശുപത്രികളിലെ വാക്സിന്‍ സഭരണ കേന്ദ്രങ്ങള്‍ അവസാന വട്ട ഒരുക്കത്തിലാണ്. വിമാനത്താവളത്തില്‍ 27 ലക്ഷം വാക്സീന്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 2 കാർഗോ ടെർമിനല്‍ സജ്ജമാക്കിയിട്ടുണ്ട്. മൌലാന ആസാദ് മെഡിക്കല്‍ കോളജിലെ 3 ഡോക്ടർമാരെ വാക്സിനേറ്റീങ് ഓഫീസർമാരായി തെരഞ്ഞെടുത്തു.ആരോഗ്യ പ്രവർത്തകരുടെ പരിശീലനം പുരോഗമിക്കുന്നു.

അതേസമയം കേരളമടക്കം 6 സംസ്ഥാനങ്ങളിലാണ് 57 ശതമാനം കോവിഡ് കേസുകളും 61 ശതമാനം മരണവുമുള്ളത്. രാജ്യത്തെ ആകെ രോഗബാധിതർ ഒരു കോടി കടന്നെങ്കിലും ചികിത്സയിൽ ഉള്ളവർ 3 ലക്ഷത്തിന് താഴെയാണ്. 95.65% ആണ് രോഗമുക്തി നിരക്ക്.

.