World

സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു

സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസി‍ഡന്റ് ​ഗോതബയ രജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

ശ്രീലങ്കയില്‍ പുതുതായി നിയമിതനായ ധനമന്ത്രി അലി സാബ്രിയും 24 മണിക്കൂറിനുള്ളില്‍ സ്ഥാനം രാജിവച്ചിരുന്നു. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഭരണസഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടതോടെ 41 നിയമസഭാംഗങ്ങളാണ് പുറത്തുപോകേണ്ടിവന്നത്.

ശ്രീലങ്കയിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ മത്സ്യബന്ധ മേഖലയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ വടക്കന്‍ തമിഴരുടെ പ്രധാന ഉപജീവനമാര്‍ഗമാണ് മത്സ്യബന്ധനം. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഇന്ധനക്ഷാമം മത്സ്യബന്ധന മേഖലയെയും അതിസാരമായി ബാധിച്ചിരിക്കുകയാണ്.

സാധാരണ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന വടക്കന്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം പോലും കടലില്‍ പോകാന്‍ കഴിയുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു നാടന്‍ മത്സ്യബന്ധനബോട്ടിന് ഒരു ദിവസം കടലില്‍ പോകാന്‍ മാത്രം30 ലിറ്റര്‍ മണ്ണെണ്ണ വേണം.എന്നാലിപ്പോള്‍ ആഴ്ചയില്‍ ഒരു തവണ 20 ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് കിട്ടുന്നത്. ഇതിനുപുറമെ, ഐസ് ബാറുകളുടെ ദൗര്‍ലഭ്യവും കൊളംബോയിലേക്കും മറ്റും വില്‍പനയ്ക്കായി കൊണ്ടുപോകാന്‍ ഗതാഗത സൗകര്യമില്ലാത്തതും മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാണ്.