World

ഇഡായ് ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു

തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുണ്ടായ ഇഡായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മൊസംബിക്കിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇഡായ് ചുഴലിക്കാറ്റെന്ന് മൊസംബിക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി പറഞ്ഞു. ഈ മാസം 14-നാണ് തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ മൊസംബിക്, സിംബാവെ, മലാവി എന്നീ രാജ്യങ്ങളില്‍ ഇഡായ് ചുഴലിക്കാറ്റ് വീശിയടിച്ചത്. മൊസംബിക്കിനെ ബാധിച്ച ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണെന്നാണ് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി പറയുന്നത്.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നും സഹായം എത്തിച്ചേര്‍ന്ന് കൊണ്ടിരുക്കുകയാണ്. എന്നാല്‍ മൊസംബിക്കില്‍ ചിലയിടങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോളറ വാക്സിനേഷന്‍ അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എല്ലാ ലോകരാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം അത്യാവശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങളുടെ വീടുകളും കൃഷിയിടങ്ങളുമെല്ലാം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവരും സഹായിക്കണമെന്നാണ് അഭ്യര്‍ഥന. പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.