World

ഇസ്രായേലുമായി 735 മില്യൻ ഡോളറിന്റെ ആയുധക്കച്ചവടവുമായി യുഎസ്

ഗസ്സയ്ക്കുനേരെയുള്ള ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന് കൂടുതൽ ആയുധ സഹായവുമായി അമേരിക്ക. ഇസ്രായേലുമായുള്ള 735 മില്യൻ ഡോളറിന്റെ ആയുധക്കച്ചവടത്തിന് ബൈഡൻ ഭരണകൂടം അംഗീകാരം നൽകി. വാഷിങ്ടൺ പോസ്റ്റാണ് പുതിയ ആയുധക്കച്ചവടം റിപ്പോർട്ട് ചെയ്തത്. ഫലസ്ഥീനിൽ നടത്തുന്ന ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന നടപടിക്ക് യുഎസ് കോൺഗ്രസിൽനിന്നും സെനറ്റിൽനിന്നും വിമർശനമുയരുന്നതിനിടെയാണ് ആയുധക്കരാറുമായി ബൈഡൻ ഭരണകൂടം മുന്നോട്ടുപോകുന്നത്. ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്ന വിവരം ഈ മാസം അഞ്ചിന് കോൺഗ്രസിനെ അറിയിച്ചിരുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ഗസ്സ ആക്രമണത്തിൽ നേരത്തെയും ജോ ബൈഡൻ ഇസ്രായേലിന് പിന്തുണ അറിയിച്ചിരുന്നു. ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്നായിരുന്നു ബൈഡൻ വ്യക്തമാക്കിയത്.