World

ഓസ്ട്രേലിയൻ മലയാളികൾക്ക് ആശ്വാസം: ‘ഫാമിലി കണക്ട്’ വിപുലീകരിച്ചു

ഓസ്ട്രേലിയൻ മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപീനിയൻ വേഗതയിലും സൗജന്യമായും ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിക്ക് ന്യൂ സൗത്ത് വെയിൽസ്, നോർത്തേൻ ടെറിട്ടറി സംസ്ഥാനങ്ങളിൽ കൂടി തുടക്കമായി. സിഡ്‌നിയിൽ ന്യൂ സൗത്ത് വെയിൽസ്‌ സംസ്ഥാന പാർലമെന്റിൽ നടന്ന ചടങ്ങിൽ ഷാഡോ മന്ത്രി ജൂലിയ ഫിന്നും ഡാർവിനിൽ ഉപമുഖ്യമന്ത്രി നിക്കോൾ മാനിസനുമാണ് പദ്ധതി മലയാളികൾക്ക് സമർപ്പിച്ചത്. ആലുവ രാജഗിരി ഹോസ്പിറ്റലും മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ആസ്‌ട്രേലിയ ചാപ്ടറുമാണ് സംഘാടകർ.

സിഡ്‌നിയിലെ ചടങ്ങുകളിൽ ഇന്ത്യൻ കോൺസ്ലേറ്റ് ജനറൽ മനീഷ്‌ ഗുപ്ത, ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ നാഷണൽ പ്രസിഡന്റും മുൻ പ്രതിപക്ഷ നേതാവുമായ ജോഡി മക്കായ്, AIBC NSW സംസ്ഥാന പ്രസിഡന്റ് ഇർഫാൻ മാലിക്, ഫാമിലി കണക്ട് ന്യൂ സൗത്ത് വെയിൽസ് കോർഡിനേറ്റർ കിരൺ ജെയിംസ് എന്നിവരും പങ്കെടുത്തു. ഡാർവിനിലെ ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങുകൾക്ക് ഫാമിലി കണക്ട് സ്റ്റേറ്റ് കോർഡിനേറ്റർ ജിൻസൺ ആന്റോ ചാൾസ്നേതൃത്വം നൽകി. മൾട്ടി കൾച്ചറൽ ആസ്‌ട്രേലിയയുടെ നോർത്തേൻ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്റ് ഡോ എഡ്വിൻ ജോസഫ് ക്യുൻസ്ലാൻഡ് സ്റ്റേറ്റ് കോർഡിനേറ്റർ സജി പഴയാറ്റിൽ തുടങ്ങിയവരും സംബന്ധിച്ചു.

ഓസ്ട്രേലിയയുടെ പ്രധാന നഗരങ്ങളിൽ എല്ലാം ഫാമിലി കണക്ട് പദ്ധതിക്ക് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ബ്രിസ്‌ബെയിനിൽ പാർലമെന്റ് സ്പീക്കർ കാർട്ടിസ് പിറ്റ് തുടങ്ങിവച്ച പദ്ധതിയിൽ ഇതിനോടകം നാനൂറോളം ഓസ്ട്രേലിയൻ മലയാളികൾ ഉപയോഗപ്പടുത്തിയിട്ടുണ്ടന്നാണ് കണക്ക്. മെൽബണിലും പെർത്തിലും മലയാളികൾക്കായി മുൻപ് തന്നെ ഹെല്പ് ഡസ്ക് തുടങ്ങിയിരുന്നു. വിദഗ്ദ ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ്കൾക്കുള്ള കാല താമസം പൊതുവിൽ അനുഭവപ്പെടുന്ന ഓസ്ട്രേലിയൻ മലയാളികൾക്ക് പദ്ധതി വലിയ അനുഗ്രഹം ആയാണ് കണക്കാക്കുന്നത്.