Uncategorized

കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം; ഭീഷണിയുണ്ടാകുന്നത് ഇത് നാലാം തവണ

കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പൊലീസിനാണ്. കപ്പല്‍ശാലല്‍ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പഴയ ഭീഷണി സന്ദേശ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.

ഇത് നാലാം തവണയാണ് കൊച്ചി കപ്പൽ ശാലയ്ക്കെതിരായ ഭീഷണി സന്ദേശമെത്തുന്നത്. സന്ദേശമയക്കാന്‍ ഉപയോഗിക്കുന്നത് പ്രോട്ടോണ്‍ ആപ്പ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടു.

ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ആദ്യം ലഭിച്ച ഭീഷണി. കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്ന് ഇന്നലെ ലഭിച്ച ഭീഷണിക്കത്തിൽ പറയുന്നു. കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണ സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്.