Sports

ലോക ഒന്നാം നമ്പർ ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു

ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ താരം പറയുന്നു. ടെന്നിസിൽ നിന്ന് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു.

“വിജയതൃഷ്ണ നഷ്ടമായി, ക്ഷീണിതയാണ്…കരിയറിനെ കുറിച്ച് അഭിമാനവും സംതൃപ്തിയും തോന്നുന്നു. തുടക്കം മുതൽ സഹായിച്ചവർക്കും, പിന്തുണച്ചവർക്കും, വിമർശിച്ചവർക്കും നന്ദി… ടെന്നീസ് നൽകിയ ഓർമ്മകൾ ആജീവനാന്തം കൂടെയുണ്ടാകും.” വികാരഭരിതയായി ആഷ്‍ലി പറയുന്നു

1978ന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമാണ് ബാർട്ടി. അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയത്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടമായിരുന്നു ഇത്. 2019 ഫ്രഞ്ച് ഓപ്പണിലാണ് ബാർട്ടി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.

2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യു​ഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ട്ടി. മാർ​ഗരറ്റ് കോർട്ടും ​ഗൂലാ​ഗോം​ഗ് കൗളിയുമായിരുന്നു ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയവർ. WTA ടൂറിൽ 12 ഡബിൾസ് കിരീടങ്ങളും, 15 സിംഗിൾസ് കിരീടങ്ങൾ ബാർട്ടി നേടിയിട്ടുണ്ട്. 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയാണ് ഓസ്‌ട്രേലിയൻ തരാം.