Sports

ഒളിക്യാമറ വിവാദം; ചേതൻ ശർമ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ

സീ ന്യൂസീൻ്റെ ഒളിക്യാമറയിൽ പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ ചേതൻ ശർമ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലയ്ക്കുന്ന നിരവധി ആരോപണങ്ങളാണ് ചേതൻ ശർമ കഴിഞ്ഞ ദിവസം ഒളിക്യാമറയിൽ കുടുങ്ങി നടത്തിയത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ചേതൻ ശർമയ്ക്കെതിരെ ബിസിസിഐ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ട്. ജനറൽ സെക്രട്ടറി അമിത് ഷാ തന്നെ വിവാദത്തിൽ ഇടപെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. സീ തന്നെയാണ് ഇതും റിപ്പോർട്ട് ചെയ്തത്. 

ടി-20 ലോകകപ്പിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. എന്നാൽ, ചേതൻ ശർമയെ തന്നെ വീണ്ടും ബിസിസിഐ മുഖ്യ സെലക്ടറായി നിയമിച്ചു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒളിക്യാമറ വിവാദം.

‘സീ ന്യൂസിന്റെ’ സ്റ്റിംഗ് ഓപ്പറേഷനിൽ നിലവിലെ ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ചേതൻ വെളിപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രധാന 6 രഹസ്യങ്ങൾ നോക്കാം.

വിരാട് കോലി സൗരവ് ഗാംഗുലി തർക്കം:
മുൻ ക്യാപ്റ്റൻ കോലിയും ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലിയും തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ശർമ ആരോപിച്ചു. സൗരവ് ഗാംഗുലി കോലിയോട് ക്യാപ്റ്റൻസിയെക്കുറിച്ചുള്ള കാര്യം പുനഃപരിശോധിക്കുവാൻ ആവശ്യപ്പെട്ടുവെങ്കിലും കോലി അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് കോലിക്ക് ഏകദിന ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി?
കോലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് നീക്കിയത് സെലക്ടർമാരാണെന്നും അതിന് വ്യക്തമായ കാരണം ഉണ്ടെന്നും ചേതൻ പറഞ്ഞു. വൈറ്റ് ബോൾ ക്രിക്കറ്റിൽ രണ്ട് ക്യാപ്റ്റന്മാർ ഇന്ത്യയ്ക്ക് വേണമെന്ന് സെലക്ടർമാർക്ക് അഭിപ്രായമില്ലായിരുന്നുവെന്നും അതിനാൽ തന്നെ ടി20 നായകനായി രോഹിതിനെ നിയമിച്ച ശേഷം ഏകദിന ക്യാപ്റ്റൻസി കൂടി താരത്തിന് നൽകുന്നതാണ് ഉചിതമെന്ന് സെലക്ടർമാർ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കളിക്കാർ ചേതൻ ശർമ്മയെ സന്ദർശിക്കാറുണ്ട്:
ഹാർദിക് പാണ്ഡ്യ, ഉമേഷ് യാദവ്, ദീപക് ഹൂഡ തുടങ്ങിയ താരങ്ങൾ തന്റെ വീട് സന്ദർശിക്കാറുണ്ടെന്നും ക്രിക്കറ്റിലെ തങ്ങളുടെ ഭാവിയെക്കുറിച്ച് ചർച്ച നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഹിത്ത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർ ചീഫ് സെല്കടർമാരെ സ്വാധീനിക്കാറുണ്ട്. സീനിയർ താരങ്ങൾ നിലനിൽപ്പിനായി മറ്റ് താരങ്ങളെ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഹിത് വിരാട് ബന്ധം:
മാധ്യമ റിപ്പോർട്ടുകൾ പോലെ രോഹിത് ശർമ്മയും വിരാട് കോലിയും തമ്മിൽ ഒരു യുദ്ധവും ഉണ്ടായിട്ടില്ല. അമിതാഭ് ബച്ചനെയും ധർമേന്ദ്രയെയും പോലെയാണ് ഇരുവരുമെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുന്നത്?
വിരാട് കോലിയെയും രോഹിത് ശർമ്മയെയും പോലുള്ള സ്റ്റാർ കളിക്കാർക്ക് T20 WC 2022 മുതൽ T20I കളിൽ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ശുഭ്മാൻ ഗില്ലിനെപ്പോലുള്ള കളിക്കാർക്ക് അവസരം നൽകാൻ വലിയ താരങ്ങൾ ‘വിശ്രമിച്ചിരിക്കുന്നു’ എന്ന് ചേതൻ പറഞ്ഞു.

സഞ്ജു സാംസണെ ഉൾപ്പെടുത്തിയില്ലെങ്കിൽ?
സഞ്ജു സാംസണിന് പകരം ഇഷാൻ കിഷനെയോ കെ.എൽ രാഹുലിനേയോ ഉൾപ്പെടുത്തിയാൽ ട്വിറ്ററിൽ ആളുകൾ നമുക്കെതിരെ പൊട്ടിത്തെറിക്കും.