Football Sports

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ പെയ്യിച്ച് കേരളം; ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി

ബെനോലിം: സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഗ്രൂപ്പ് എയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ കേരളം വലിയ വിജയം നേടി. ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ജിതിൻ ഇരട്ട പ്രഹരം ഏൽപ്പിച്ചപ്പോൾ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാൻ അലി എന്നിവരും വലകുലുക്കി.

എട്ടാം മിനിറ്റിൽ തന്നെ കേരളം മത്സരത്തിൽ ലീഡെടുത്തു. ജിതിനാണ് കേരളത്തിനായി വലകുലുക്കിയത്. 13-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ കേരളം രണ്ടാം ​ഗോൾ നേടി. സജീഷാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ മുഹമ്മദ് ആഷിഖിലൂടെ കേരളം മൂന്നാം ഗോളടിച്ചു. ഇത്തവണ ആഷിഖ് ആണ് വലകുലുക്കിയത്. ആദ്യ പകുതിയിലെ സർവാധപത്യം രണ്ടാം പകുതിയിലും കേരളം തുടർന്നു.

54-ാം മിനിറ്റിൽ ജിതിനിലൂടെ കേരളം ലീഡ് നാലാക്കി ഉയർത്തി. രണ്ടാം ​ഗോൾ അക്കൗണ്ടിലാക്കി ജിതിനാണ് നാലാം ​ഗോൾ നേടിയത്. 60-ാം മിനിറ്റിൽ ഫൈസലിലൂടെയാണ് ജമ്മു കശ്മീരിന്റെ ആശ്വാസ ഗോൾ എത്തുന്നത്. 66-ാം മിനിറ്റിൽ അബ്ദു റഹീമിലൂടെ കേരളം അഞ്ചാം ഗോളടിച്ച് തിരിച്ചടിച്ചു. 75-ാം മിനിറ്റിൽ റിസ്വാൻ അലി കേരളത്തിനായി ആറാം ​ഗോൾ നേടി മിന്നും വിജയം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗുജറാത്തിനെ തകർത്തിരുന്നു.