Sports

ടോക്യോ ഒളിമ്പിക്സ്: ആവേശപ്പോരിനൊടുവിൽ അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ തരുൺദീപ് റായ് പുറത്ത്

ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ തരുൺദീപ് റായ്ക്ക് തോൽവി. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തിൽ ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്കോറിനാണ് തരുൺദീപിൻ്റെ തോൽവി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാനം വരെ പോരടിച്ചാണ് തരുൺദീപ് പുറത്തായത്. ആദ്യ റൗണ്ട് 24-28നു നഷ്ടപ്പെടുത്തിയ തരുൺദീപ് അടുത്ത റൗണ്ടിൽ 27-26നു ജയിച്ചു. മൂന്നാം റൗണ്ട് 27-27 എന്ന നിലയിൽ സമനില ആയി. അടുത്ത റൗണ്ടിൽ 28-27 എന്ന സ്കോറിന് തരുൺദീപ് ജയം കുറിച്ചു. 27-28 എന്ന സ്കോറിന് ഇറ്റലി ഷാനി അഞ്ചാം റൗണ്ട് പിടിച്ചു. ഇതോടെ കളി ഷൂട്ട് ഓഫിലേക്ക് നീങ്ങി. ഷൂട്ട് ഓഫിൽ 10-9 എന്ന സ്കോറിന് ഷാനി വിജയിക്കുകയായിരുന്നു. (Olympics Tarundeep Rai knocked out) ഇസ്രയേലിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ അമ്പെയ്ത്ത് താരമാണ് ഇറ്റലി ഷാനി. ആദ്യ റൗണ്ടിൽ ടൂർണമെൻ്റിലെ അഞ്ചാം സീഡായ ജപ്പാൻ്റെ മുടോ ഹിരോകിയെ കീഴടക്കിയ താരം മികച്ച പ്രകടനം തുടരുകയാണ്.

അതേസമയം, ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജപ്പെട്ടു. പൂൾ എയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗ്രേറ്റ് ബ്രിട്ടണോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. ഹന്ന മാർട്ടിൻ ഇരട്ട ഗോൾ നേടിയപ്പോൾ ഷോന മക്കാലിൻ, ഗ്രേസ് ബാൾഡ്സൺ എന്നിവരും ബ്രിട്ടണു വേണ്ടി സ്കോർ ചെയ്തു. പെനൽറ്റി കോർണറിൽ നിന്ന് ഷർമിള ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്.

ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാർട്ടറിൽ കടന്നു. ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.