Football Sports

11 പേരും കിക്കെടുത്ത ഷൂട്ടൗട്ട്; അവസാന കിക്കിൽ ചെൽസിക്കെതിരെ ലിവർപൂളിന് നാടകീയ ജയം

ഇഎഫ്എൽ കപ്പ് കിരീടം ലിവർപൂളിന്. മുഴുവൻ സമയവും അധിക സമയവും കടന്ന് പെനൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ ചെൽസിയെ കീഴടക്കി കിരീടം നേടിയത്. ഇരു ടീമുകളും 11 കിക്കുകൾ വീതം എടുത്തപ്പോൾ ചെൽസിയുടെ 11 ആമത്തെ കിക്കിൽ ഗോൾ കീപ്പർ കെപ അരിസബലഗയ്ക്ക് പിഴച്ചു. ഇതോടെയാണ് ആവേശം നിറഞ്ഞ മത്സരത്തിൽ ലിവർപൂൾ നാടകീയ ജയം നേടിയത്.

മത്സരം ഗോൾരഹിതമായി അവസാനിച്ചെങ്കിലും 120 നീണ്ട തീപാറുന്ന പോരാട്ടത്തിനു ശേഷമാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ലിവർപൂളിന് നേരിയ മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ ചെൽസിയും ഗോളവസരങ്ങൾ സൃഷ്ടിച്ചു. ഇരു ടീമുകളിലെയും ഗോൾ കീപ്പർമാരുടെ മിന്നുന്ന പ്രകടനമാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഇതിനിടെ രണ്ട് ടീമുകളും ഗോൾ നേടിയെങ്കിലും വാർ ഇടപെട്ട് അത് തടഞ്ഞു. ഷൂട്ടൗട്ടിനായി ചെൽസി എഡ്വാർഡ് മെൻഡിയെ പിൻവലിച്ച് കെപയെ ഇറക്കി. എന്നാൽ, കെപ തന്നെ ചെൽസിയുടെ വില്ലനാവുകയായിരുന്നു.