Sports

ഒളിംപിക്‌സ് നീട്ടിയേക്കും, അന്തിമതീരുമാനത്തിന് ഐ.ഒ.സി

ലോകമാകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് നീട്ടിവെക്കാന്‍ സാധ്യത. കായിക താരങ്ങളും വിവിധ രാജ്യങ്ങളുടെ ഒളിംപിക് കമ്മറ്റികളും കൊറോണ പ്രതിസന്ധി മൂലം ഒളിംപിക്‌സ് നീട്ടണമെന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. ഞായറാഴ്ച്ച നടന്ന ഐ.ഒ.എസി എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഇതോടെ അന്തിമ തീരുമാനമെടുക്കാന്‍ നാലാഴ്ച്ചത്തെ സാവകാശം എടുത്തിരിക്കുകയാണ്.

ജൂലൈ 24 മുതലാണ് ടോക്യോ ഒളിംപിക്‌സ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാസങ്ങളോ ഒരു വര്‍ഷം തന്നെയോ വൈകി നടത്താനാണ് സാധ്യത. ടോക്ടോ ഒളിംപിക്‌സ് റദ്ദാക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നിലപാട്.

അഞ്ച് ദിവസം മുമ്പ് നടന്ന ഐ.ഒ.സി യോഗത്തില്‍ ടോക്യോ ഒളിംപിക്‌സ് നടത്താന്‍ പൂര്‍ണ്ണമായും പ്രതിബന്ധതയുണ്ടെന്നായിരുന്നു കമ്മറ്റി അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ നാടകീയമായ തോതില്‍ കോവിഡ് 19 ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയും മരണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.ഒ.സി നിലപാട് മയപ്പെടുത്തിയത്.

നാലാഴ്ച്ചക്കകം ഒളിംപിക്‌സിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകുമെന്നാണ് ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചിരിക്കുന്നത്. 11000ത്തിലേറെ കായികതാരങ്ങളാണ് ജപ്പാന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുക. ഒളിംപിക്‌സ് നടക്കുകയാണെങ്കില്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് പങ്കെടുക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.