Football Sports

പിതാവ് ഓപ്പറേഷന്‍ ടേബിളിലായിരുന്നു; ആരേയും ഒന്നും അറിയിച്ചില്ല, ആദില്‍ ഖാന്‍ ഇന്ത്യയുടെ രക്ഷകനായി

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ സമനില പിടിച്ചുവാങ്ങുകയായിരുന്നു. 88-ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നേടിയ തകര്‍പ്പന്‍ ഗോളിലാണ് തോല്‍വിയുടെ വക്കില്‍ നിന്ന് ഇന്ത്യ സമനില പിടിച്ചത്. മത്സരത്തിന് തൊട്ടു മുമ്പാണ് പിതാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും ആദില്‍ അറിയുന്നത്. വീട്ടില്‍ നിന്നുള്ള അപ്രതീക്ഷിതമായ ആ ഫോണ്‍ കോളില്‍ ആദിലിന്റെ മനസൊന്ന് പിടച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു പോയ ഏതാനും നിമിഷങ്ങള്‍. ഒടുവില്‍ രാജ്യത്തിന് വേണ്ടി ബൂട്ടണിയാന്‍ ആദില്‍ ഉറപ്പിച്ചു. കളത്തിലിറങ്ങി, രാജ്യത്തിന് സമനില വാങ്ങി നല്‍കുകയും ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ടീം മീറ്റിങിനായി ആദിൽ ഖാൻ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അപ്രതീക്ഷിതമായി ഫോൺ മുഴങ്ങി. മത്സര ദിവസങ്ങളിൽ, മനസിനെ അസ്വസ്ഥമാക്കുന്നതൊന്നും കേള്‍ക്കാന്‍ ആദില്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വാർത്ത ആദിലിനെ അറിയിക്കണമായിരുന്നു. ആദിലിന്റെ പിതാവ് ബദ്രുദിൻ ഖാൻ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്നും ഹൃദയത്തില്‍ രണ്ടു തടസങ്ങളുണ്ടെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും ആയിരുന്നു സന്ദേശം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2022 യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്കായി അണിനിരക്കുമ്പോൾ ശസ്ത്രക്രിയ നടക്കുമെന്ന് ആദിലിനെ കുടുംബം അറിയിച്ചു.

ആ സന്ദേശം ആദിലിനെ കുറച്ചുനേരത്തേക്ക് ഉലച്ചുകളഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആദില്‍ തന്റെ മനസാന്നിധ്യം തിരിച്ചു പിടിച്ചു. ഒരു ദീര്‍ഘനിശ്വാസമെടുത്ത് അയാള്‍ ആരെയും ഒന്നും അറിയിക്കാതെ കളത്തിലേക്ക് നടന്നു. ആദില്‍ കളത്തില്‍ പന്ത് തട്ടി തുടങ്ങിയപ്പോള്‍ പിതാവിനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അയാൾ ടീമിനൊപ്പം നിന്നു. തുടക്കത്തില്‍ കളിയിൽ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ ഗോളെന്നുറപ്പിച്ച അവസരം പാഴായത് തന്നെ ഇതിന് ഉദാഹരണമായിരുന്നു. എന്നാൽ റഫറി അവസാന വിസിൽ മുഴക്കിയപ്പോഴേക്കും, ആദിൽ തന്റെ രാജ്യത്തെ സമനിലയിലേക്ക് കൈപിടിച്ചു കയറ്റിയിരുന്നു. ബംഗ്ലാദേശിനെതിരായ സമനില ഇന്ത്യയ്ക്ക് മികച്ച ഫലമല്ലെങ്കിലും, നീല കടുവകളെ കളിയിൽ നിലനിർത്താൻ ആദിലിന്റെ ആ ഗോള്‍ വേണ്ടിവന്നു. ഇന്ത്യയ്ക്ക് മേല്‍ ബംഗ്ലാദേശ് വിജയം സ്വന്തമാകുമെന്ന് കരുതിയിരിക്കെ 88-ാം മിനിറ്റില്‍ ആദില്‍ ഖാന്‍ രക്ഷകനായി മാറുകയായിരുന്നു. കോര്‍ണറില്‍ നിന്നുമാണ് ആദില്‍ ഗോള്‍ നേടിയത്. ഹെഡ്ഡറിലൂടെയായിരുന്നു ആദിലിന്റെ സമനില ഗോള്‍.

“മത്സരത്തിന് മുമ്പ് ഞാൻ അൽപ്പം അസ്വസ്ഥനായിരുന്നു. വൈകിയാണെങ്കിലും ഗോൾ നേടുകയും ഒരു പോയിന്റ് നേടുകയും ചെയ്തു. അതും അത്രത്തോളം ഫുട്ബോളിനെ ആരാധിക്കുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി. ഇതില്‍ വളരെയധികം വികാര നിര്‍ഭര നിമിഷങ്ങള്‍ ഉൾപ്പെടുന്നുണ്ട്,” ആദിൽ മത്സരശേഷം പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ആദില്‍, തന്റെ വ്യക്തിജീവിതത്തെ ഫുട്ബോളുമായി കൂട്ടിക്കലർത്താറില്ലെന്നും അതുകൊണ്ട് തന്നെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞെന്നും പറഞ്ഞു. “എന്റെ കരിയറിൽ, ഞാൻ കളിക്കുമ്പോൾ വേറെ ഒന്നിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. ആ 90 മിനിറ്റ് എനിക്ക് ഏറ്റവും പ്രധാനമാണ്. എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ട്.” – ആദില്‍ പറഞ്ഞു. മത്സരശേഷം ഗോവയിലേക്ക് പറന്നെത്തിയ ആദിൽ, തന്റെ പിതാവ് വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കുന്ന സന്തോഷത്തിലാണ്.