Cricket

‘പുറത്തുനിൽക്കുന്നവർക്ക് എന്തും പറയാം, അദ്ദേഹം പറഞ്ഞത് അസംബന്ധമാണ്’; രവി ശാസ്ത്രിക്കെതിരെ രോഹിത് ശർമ

ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്നാമത്തെ മത്സരത്തിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസമാണെന്ന രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് രോഹിത് രംഗത്തുവന്നത്. ശാസ്ത്രി പറഞ്ഞത് അസംബന്ധമാണെന്നും എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“രവി ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന ആളാണ്. കളിക്കുമ്പോൾ ഞങ്ങളുടെ ചിന്താഗതി എന്താണെന്ന് അദ്ദേഹത്തിനറിയാം. അമിത ആത്‌മവിശ്വാസമല്ല അത്. സത്യത്തിൽ നിങ്ങൾ രണ്ട് കളി വിജയിക്കുമ്പോൾ, നിങ്ങൾ അമിത ആത്‌മവിശ്വാസമാണെന്ന് പുറത്തുനിന്ന് ആളുകൾ പറഞ്ഞാൽ അത് അസംബന്ധമാണ്. കാരണം, നാല് മത്സരങ്ങളിലും നന്നായി കളിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. രണ്ട് കളി വിജയിച്ചതിനു ശേഷം നിർത്താനല്ല ആഗ്രഹം. ഇവരൊക്കെ അമിത ആത്‌മവിശ്വാസത്തെപ്പറ്റിയൊക്കെ പറയുമ്പോൾ, പ്രത്യേകിച്ച് ഡ്രസിംഗ് റൂമിൽ ഇല്ലാത്തവർ, അവർക്കറിയില്ല ഡ്രസിംഗ് റൂമിൽ എന്ത് സംസാരമാണ് നടക്കുന്നതെന്ന്.”- രോഹിത് ശർമ പറഞ്ഞു.

നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചു. 10 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ അവർ 30 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ മോശം ഫീൽഡിംഗ് ഓസീസിനെ സഹായിച്ചു.