Cricket Sports

പന്ത് തന്നെ തുടരുമെന്ന് ടീം ഇന്ത്യ, സഞ്ജുവിന് യോഗം വെള്ളം കൊടുക്കാന്‍

ന്യൂഡല്‍ഹി : ബംഗ്ലാദേശിനെതിരെ ട്വന്റി20 പരമ്ബരയിലും ഫോം തെളിക്കാനാകാത്ത റിഷഭ് പന്തിന് കൂടുതല്‍ അവസരം കൊടുക്കാന്‍ ടീം ഇന്ത്യയില്‍ ധാരണ. കൂടുതല്‍ അവസരം ലഭിച്ചാല്‍ ഭാവിയില്‍ പന്ത് മികവിലേക്ക് എത്തുമെന്ന് തന്നെയാണ് ടീം മാനേജുമെന്റ് ഇപ്പോഴും വിശ്വനസിക്കുന്നതത്രെ.

മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും പന്തിന്റെ മോശം ഫോമിനെക്കുറിച്ചുളള ചര്‍ച്ച സജീവമാണെങ്കിലും സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ഇപ്പോഴും അതത്ര കാര്യമാക്കിയിട്ടില്ല. പന്ത് നന്നായിക്കോളും എന്ന് തന്നെയാണ് മാനേജുമെന്റ് ഇപ്പോഴും വിശ്വസിക്കുന്നത്.

ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരത്തിലും ടീമിലുണ്ടായിരുന്ന പന്തിന് രണ്ട് തവണ ബാറ്റേന്താന്‍ അവസരം ലഭിച്ചെങ്കിലും കാര്യമായി പ്രകടനമൊന്നും കാഴ്ച്ചവെയ്ക്കാനായില്ല. ന്യൂഡല്‍ഹിയിലെ ആദ്യ കളിയില്‍ 27 റണ്‍സെടുത്തു. നാഗ്പുരിലെ മൂന്നാം മത്സരത്തില്‍ ആറു റണ്‍സിനു പുറത്തായി. മൂന്ന് മത്സരങ്ങളിലും വിക്കറ്റ് കീപ്പറായെങ്കിലും ഒരു ക്യാച്ച്‌ പോലുമില്ല. ആകെയുള്ളത് ഒരേയൊരു സ്റ്റമ്ബിംഗ് മാത്രം. പന്തിന്റെ ഡിആര്‍എസ് വിളികളും പിഴച്ചു. എന്നിട്ടും പന്തിനെ ടീം മാനേജ്‌മെന്റ് അവിശ്വസിക്കുന്നില്ല എന്നതാണ് ക്രിക്കറ്റ് ലോകത്തെ നിരാശപ്പെടുത്തുന്നത്.

അതെസമയം മലയാളി താരം സഞ്ജു സാംസണെയും പരമ്ബരയ്ക്കുള്ള ടീമിലെടുത്തെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം കിട്ടിയില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ട്വന്റി20 ലോക കപ്പ് പ്ലാനില്‍ ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായിട്ട് സഞ്ജുവിനെ പരീക്ഷിക്കാമെന്ന് ടീം മാനേജുമെന്റ് കരുതുന്നുണ്ട്. ബാറ്റിംഗ് മികവ് മാത്രം പരിഗണിച്ചാണ് സഞ്ജു ടീമിലെത്തിയത് എന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലോക കപ്പിനുള്ള ടീം കോമ്ബിനേഷന്‍ തീരുമാനിക്കുന്നതു വരെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ തന്നെയാണ് തീരുമാനം. അങ്ങനെയെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിലെ ബാറ്റിംഗ് മികവ് തുടര്‍ന്നാല്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വീണ്ടും വിളിയെത്തും. പിന്നെ സഞ്ജുവിന്റെ ഭാവി തീരുമാനിക്കുക ഭാഗ്യമായിരിക്കും.