Cricket Sports

ലോകകപ്പ് ടീം ഉപദേശകനായി ധോണി; വിമർശിച്ച് അജയ് ജഡേജ

ടി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ വിമർശനവുമായി മുൻ താരം അജയ് ജഡേജ. ഒരു ഉപദേശകൻ വേണമെന്ന തോന്നൽ ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായി എന്ന് താരം ചോദിച്ചു. ധോണി എന്ന വ്യക്തിയല്ല ഉപദേശകൻ എന്ന ചിന്തയാണ് പ്രശ്നമെന്നും താരം കൂട്ടിച്ചേർത്തു. (dhoni mentor Ajay Jadeja)

“ഇതെനിക്ക് തീരെ മനസ്സിലാക്കാനാവുന്നില്ല. അവരെന്താണ് ചിന്തിച്ചതെന്ന് ഞാൻ രണ്ട് ദിവസമായി ആലോചിക്കുകയാണ്. ഞാൻ ധോണിയെപ്പറ്റിയല്ല സംസാരിക്കുന്നത്. അദ്ദേഹം ഇന്ത്യൻ ടീമിന് എത്ര മാത്രം പ്രയോജനപ്പെടുമെന്ന് എനിക്കറിയാം. ഞാൻ അതിലേക്കല്ല പോകുന്നത്. പക്ഷേ, ഈ നീക്കം രഹാനെയ്ക്ക് മുൻപ് ജഡേജയെ അയച്ചതുപോലുള്ളതാണ്. ഞാൻ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. എന്നെക്കാൾ വലിയ ഒരു ധോണി ആരാധകനില്ല. കോലിക്കും ശാസ്ത്രിക്കും കീഴിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇവർ ഇന്ത്യൻ ടീമിനെ ഒന്നാം റാങ്കിലെത്തിച്ചു. ഒരു ഉപദേശകൻ ആവശ്യമാവുന്ന നിലയിൽ ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചത്?”- ജഡേജ പറഞ്ഞു.

ധോണിയെ ഉപദേശകനാക്കി നിയമിച്ചതിൽ ബിസിസിഐക്ക് പരാതി ലഭിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ഇരട്ട പദവിയാണെന്നാണ് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ മുൻ അംഗം സഞ്ജീവ് ഗുപ്തയാണ് കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ് ചൂണ്ടിക്കാട്ടി അപക്സ് കൗൺസിലിന് പരാതി നൽകിയത്.

ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും ഉൾപ്പെടുന്ന സംഘമാണ് അപക്സ് കൗൺസിൽ. ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ബിസിസിഐ ഭരണഘടനയിലെ 38(4) നിബന്ധന പ്രകാരം നിയമവിരുദ്ധമാണെന്ന പരാതി പിന്നീട് കൗൺസിൽ ചർച്ച ചെയ്യും. നീക്കത്തിൻ്റെ നിയമസാധുത പരിശോധിച്ച് പിന്നീട് ഇക്കാര്യത്തിൽ അപക്സ് കൗൺസിൽ തീരുമാനം എടുക്കും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.