Cricket Sports

കോലി നാട്ടില്‍ മാത്രം പുലിയോ? ലോക ചാംപ്യന്‍ഷിപ്പിലെ ഞെട്ടിക്കുന്ന കണക്കുകള്‍, മായങ്കിനും താഴെ!

ക്രൈസ്റ്റ്ചര്‍ച്ച്‌: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്ബരയില്‍ യഥാര്‍ഥ കോലിയുടെ നിഴല്‍ മാത്രമാണ് കാണുന്നത്. അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നടന്ന ആദ്യ ടെസ്റ്റിലും അദ്ദേഹം ഫ്‌ളോപ്പായി മാറി. രണ്ടിന്നിങ്‌സുകളിലും കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തു.

പൃഥ്വിക്കു പിഴയ്ക്കുന്നതെവിടെ? മായങ്കിനെയും വില്ല്യംസണിനെയും കണ്ടു പഠിക്കൂ… ഉപദേശം ലക്ഷ്മണിന്റേത്

കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം വിദേശത്തു കോലിയുടെ ബാറ്റിങ് പ്രകടനം തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നതാണ്.12 ഇന്നിങ്‌സുകള്‍ വീതം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നാട്ടിലും വിദേശത്തുമായി ഇതുവരെ 12 ഇന്നിങ്‌സുകള്‍ വീതമാണ് കോലി കളിച്ചത്. നാട്ടില്‍ കോലി പുലിയാണെങ്കില്‍ വിദേശത്ത് വെറും പൂച്ചയാണെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
നാട്ടില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നും 113.25 ശരാശരിയില്‍ 453 റണ്‍സാണ് കോലി അടിച്ചെടുത്തത്. എന്നാല്‍ വിദേശത്തു 26.16 ശരാശരിയില്‍ വെറും 157 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. മാത്രമല്ല ഏഷ്യക്കു പുറത്ത് മൂന്നു തവണ ഒറ്റയക്ക സ്‌കോറിനും കോലി പുറത്തായിട്ടുണ്ട്.

ലിസ്റ്റില്‍ മൂന്നാമത്

ലോക ചാംപ്യന്‍ഷിപ്പിനു ശേഷം വിദേശത്തെ ടെസ്റ്റുകളിലെ ബാറ്റിങ് പ്രകടനം വിലയിരുത്തുമ്ബോള്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മോശം ശരാശരിയുള്ള മൂന്നാമത്തെയാള്‍ കൂടിയാണ് കോലി. വിദേശത്തു ഒരു സെഞ്ച്വറി പോലും ലോക ചാംപ്യന്‍ഷിപ്പില്‍ കോലിയുടെ അക്കൗണ്ടിലില്ല. ആറ് ഇന്നിങ്‌സുകളില്‍ നിന്നും ആകെ നേടിയത് രണ്ടു ഫിഫ്റ്റികള്‍ മാത്രമാണ്.
കോലിയേക്കാള്‍ മോശം ശരാശരിയുള്ള രണ്ടു പേര്‍ ചേതേശ്വര്‍ പുജാരയും റിഷഭ് പന്തുമാണ്. ആറു ഇന്നിങ്‌സുകളില്‍ നിന്നും വെറും 82 റണ്‍സ് മാത്രം നേടിയ പുജാരയുടെ ശരാശരി 13.66 ആണ്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 20.40 ശരാശരിയോടെ 102 റണ്‍സെടുത്ത പന്താണ് രണ്ടാമത്.

രഹാനെ കേമന്‍

ലോക ചാംപ്യന്‍ഷിപ്പില്‍ വിദേശത്തു ചുരുങ്ങിയത് അഞ്ച് ഇന്നിങ്‌സുകളെങ്കിലും കളിച്ചിട്ടുള്ളവരില്‍ ഏറ്റവു മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യന്‍ താരം വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയാണ്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 69.20 ശരാശരിയില്‍ 346 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.
ഹനുമാ വിഹാരിയാണ് (ആറ് ഇന്നിങ്‌സ്, 311 റണ്‍സ്, 62.20 ശരാശരി) രഹാനെയ്ക്കു തൊട്ടു പിന്നില്‍ നില്‍ക്കുന്നത്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 28.66 ശരാശരിയില്‍ 172 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് മൂന്നാംസ്ഥാനത്ത്.

ആശങ്കയില്ലെന്നു കോലി

സ്വന്തം ബാറ്റിങ് ഫോമില്‍ തനിക്കു ആശങ്കയില്ലെന്നാണ് വെല്ലിങ്ടണ്‍ ടെസ്റ്റിലെ പത്തു വിക്കറ്റ് പരാജയത്തിനു ശേഷം കോലി പ്രതികരിച്ചത്. ഒരു മികച്ച ഇന്നിങ്‌സ് കളിച്ചാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം മറികടക്കാമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുറത്തു നിന്നുള്ളവര്‍ എന്തു തന്നെ പറഞ്ഞാലും താന്‍ അതിനെ ഗൗരവമായി എടുക്കാറില്ലെന്നും അവരെ ശ്രദ്ധിച്ചാല്‍ താനും അവരിലൊരാള്‍ ആയിപ്പോവുമെന്നും കോലി വ്യക്തമാക്കിയിരുന്നു.