Cricket Sports

റൊണാള്‍ഡോയേയും മെസിയേയും വെട്ടിക്കും കോഹ്‌ലിയുടെ ഓട്ടം

രു മത്സരത്തില്‍ പിന്നിടുന്ന ശരാശരി ദൂരത്തിന്റെ കണക്കെടുത്താല്‍ കോഹ്‌ലി റൊണാള്‍ഡോയേയും മെസിയേയും ഇരട്ടിയിലേറെ ദൂരം പിന്നിലാക്കുന്നുവെന്നാണ് എം.എസ്.കെ പ്രസാദിന്റെ വെളിപ്പെടുത്തല്‍…

കായികതാരങ്ങളുടെ വിജയവും ശാരീരികക്ഷമതയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ശാരീരികക്ഷമതക്ക് പ്രാധാന്യം നല്‍കിയതോടെയാണ് വിരാട് കോഹ്‌ലി ശരാശരി കളിക്കാരനില്‍ നിന്നും ടീം ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത നായകനിലേക്ക് വളര്‍ന്നത്. വിരാടിനെക്കുറിച്ച് ആര്‍ക്കും എളുപ്പത്തില്‍ വിശ്വസിക്കാനാവാത്ത ഒരുകാര്യമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ എം.എസ്.കെ പ്രസാദ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളായ മെസിയും റൊണാള്‍ഡോയും ഓടുന്നതിന്റെ ഇരട്ടി ഒരു മത്സരത്തില്‍ വിരാട് കോഹ്‌ലി ഓടുന്നുണ്ടെന്നാണ് പ്രസാദിന്റെ വെളിപ്പെടുത്തല്‍.

90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫുട്‌ബോള്‍ മല്‍സരത്തിനിടെ താരങ്ങള്‍ ഓടുന്ന ശരാശരി ദൂരം എട്ടു മുതല്‍ 13 കിലോമീറ്റര്‍ വരെയാണ്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ എത്തുന്ന മിഡ്ഫീല്‍ഡര്‍മാരാണ് ഇക്കൂട്ടത്തില്‍ ഓടി തളരുക. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ശരാശരി 7.6 കിലോ മീറ്ററും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശരാശരി 8.3 കിലോ മീറ്ററുമാണ് ഒരു മത്സരത്തിനിടെ ഓടുന്നത്.

സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ ക്രിക്കറ്റും ബി.സി.സി.ഐയും ആരെക്കാളും പിന്നിലല്ല. ബി.സി.സി.ഐയുമായി വാര്‍ഷിക കരാറില്‍ ഏര്‍പെടുന്ന എല്ലാ കളിക്കാരുടേയും കളിക്കളത്തിലെ പ്രകടനം ജി.പി.എസ് ട്രാക്കിംങ് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തുന്നുണ്ട്. ഇതു പ്രകാരമാണ് കോഹ്‌ലിയുടെ ഒരു മത്സരത്തിനിടയിലെ ശരാശരി ഓട്ടത്തിന്റെ കണക്ക് പ്രസാദ് വെളിപ്പെടുത്തിയത്. ഒരു മികച്ച ഇന്നിംങ്‌സ് കളിക്കുന്ന മത്സരത്തിനിടെ കോഹ്‌ലി 17 കിലോമീറ്റര്‍ ഓടുന്നുവെന്നാണ് പ്രസാദ് പറഞ്ഞത്.’

കോലി മാത്രമല്ല മറ്റു വിദേശ താരങ്ങളും ബാറ്റിങിനിടെ ഏറെ ദൂരം കവര്‍ ചെയ്യുന്നുണ്ട്. താരങ്ങളുടെ ജോലി ഭാരം അതാത് ടീമുകളുടെ ഫിസിയോമാര്‍ സമാനമായ സംവിധാനങ്ങളുപയോഗിച്ച് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ ഫിസിയോ ശങ്കര്‍ ബസുവാണ് ഇതിനു തുടക്കമിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സഹായിച്ച ഫിസിയോയാണ് ശങ്കര്‍ ബസുവെന്നും പ്രസാദ് പറഞ്ഞു.