Cricket Sports

അശ്വിൻ കറക്കിവീഴ്ത്തി; ഓസ്‌ട്രേലിയ 191ന് പുറത്ത്

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ 191 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 244 റൺസിൽ അവസാനിപ്പിച്ച് ബാറ്റിങിനിറങ്ങിയ ആതിഥേയർ 191 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് 53 റണ്‍സ് ലീഡ് സ്വന്തമാക്കാനായി. നാല് വിക്കറ്റുകള്‍ വീഴ്ത്തി രവിചന്ദ്രൻ അശ്വിനാണ് ഓസ്ട്രേലിയയുടെ നട്ടെല്ലൊടിച്ചത്. ഉമേഷ് യാദവ് മൂന്നും ബുംറ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

അശ്വിൻ കറക്കിവീഴ്ത്തി; ഓസ്‌ട്രേലിയ 191ന് പുറത്ത്

ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ആറു വിക്കറ്റിന് 233 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യക്ക് ഇന്ന് ശേഷിക്കുന്ന നാലു വിക്കറ്റുകൾ നഷ്ടമായത് 11 റൺസിനിടെയാണ്. കളി പുനരാരംഭിച്ച് രണ്ടാം ഓവറിൽ തന്നെ അശ്വിൻ (15) മടങ്ങി. തലേന്ന് ക്രീസിലുണ്ടായിരുന്ന വൃദ്ധിമൻ സാഹയുടേതായിരുന്നു (9) അടുത്ത ഊഴം. ഉമേഷ് യാദവും (6) മുഹമ്മദ് ഷമിയും (0) കാര്യമായി പൊരുതാതെ കീഴടങ്ങിയപ്പോൾ ഇന്ന് 25 പന്ത് മാത്രമേ ഓസീസിന് എറിയേണ്ടിവന്നുള്ളൂ.

അശ്വിൻ കറക്കിവീഴ്ത്തി; ഓസ്‌ട്രേലിയ 191ന് പുറത്ത്

പേസർമാരാണ് ഓസീസിന്‍റെ ബൌളിങ് നിരയില്‍ തിളങ്ങിയത്. മിച്ചൽ സ്റ്റാർക്ക് നാലും പാറ്റ് കമിൻസ് മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡും നതാൻ ലിയോണും ഓരോ വിക്കറ്റു വീതമെടുത്തു. ഇന്ത്യയുടെ ടോപ് സ്‌കോററായ വിരാട് കോഹ്‍ലി (74) റണ്ണൗട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഓസീസ് കരുതലോടെ തുടങ്ങിയെങ്കിലും സ്‌കോർ 16-ൽ നിൽക്കെ ബുംറ മാത്യു വെയ്ഡിനെ (8) വിക്കറ്റിനു മുന്നിൽ കുടുക്കി കളി തിരിച്ചു. തന്‍റെ അടുത്ത ഓവറിൽ ജോ ബേൺസിനെയും (8) ബുംറ തന്നെ മടക്കി. സ്റ്റീവ് സ്മിത്തിനെ (1) രഹാനെയുടെ കൈകളിലെത്തിച്ച അശ്വിൻ ട്രവിസ് ഹെഡ്ഡിനെ (7) സ്വന്തം പന്തിൽ പിടികൂടി. കാമറൂൺ വൈറ്റിനെ അശ്വിന്റെ പന്തിൽ കോഹ്‍ലി ക്യാച്ചെടുത്തു പുറത്താക്കിയപ്പോൾ ഓസീസ് അഞ്ചിന് 79 എന്ന നിലയിൽ പതറി. ഒരുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും കരുതലോടെ ബാറ്റ് വീശിയ ലബുഷെയ്നും ടിംപെയ്നും ആണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ടിം പെയ്ന്‍റെ 73 റണ്‍സും ലബുഷെയ്ന്‍റെ 47 റണ്‍സുമാണ് ഓസീസിന് നിര്‍ണായകമായത്.