Cricket Sports

‘സെഞ്ച്വറി’യില്‍ കൊഹ്‍ലിയെ പിന്നിലാക്കി പാക് താരം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അടിച്ചെടുത്ത സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയെ മറികടന്ന് പാക് താരം ബാബര്‍ അസം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് കൊഹ്‍ലിയില്‍ നിന്ന് ബാബര്‍ അടിച്ചെടുത്തത്.

കൊഹ്‍ലി 82 ഇന്നിങ്സുകളില്‍ നിന്നാണ് 11 സെഞ്ച്വറികള്‍ തികച്ചതെങ്കില്‍ ബാബറിന് ഈ നാഴികക്കല്ലിലേക്ക് എത്തിച്ചേരാന്‍ വേണ്ടിവന്നത് 71 ഇന്നിങ്സുകള്‍ മാത്രമായിരുന്നു. ഇതോടെ കൊഹ്‍ലി ഈ പട്ടികയില്‍ നാലാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കയുടെ ഹാശിം അംലയാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. 64 ഇന്നിങ്‌സില്‍ നിന്നാണ് അംല 11 സെഞ്ച്വറി നേടിയത്. രണ്ടാം സ്ഥാനത്തും മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം തന്നെയായാണ്. 65 ഇന്നിങ്സുകളില്‍ നിന്ന് 11 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ ക്വിന്റണ്‍ ഡികോക്ക്.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 105 പന്തില്‍ നിന്ന് 115 റണ്‍സാണ് ബാബര്‍ അടിച്ചുകൂട്ടിയത്. എട്ടു ബൌണ്ടറികളും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ബാബറിന്റെ ഇന്നിങ്സ്.