Sports

സ്റ്റോക്സിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതയുണ്ട്; അത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ടീം ക്യാപ്റ്റനാക്കണോ എന്നത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. തങ്ങൾക്ക് ഒരു ഓൾറൗണ്ടറെ ആവശ്യമായിരുന്നു എന്നും സ്റ്റോക്സിനെ ലഭിച്ചതിൽ ധോണി സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ഐപിഎൽ മിനി ലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയത്. 

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേലത്തുക ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മിനി ലേലത്തിൽ കറനെ 18.50 കോടി രൂപ മുടക്കി കിംഗ്സ് ഇലവൻ പഞ്ചാബാണ് ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകളും ആവേശത്തോടെ ലേലം വിളിച്ചു. എന്നാൽ, റെക്കോർഡ് തുകയ്ക്ക് പഞ്ചാബ് കറനെ സ്വന്തമാക്കുകയായിരുന്നു.

ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീന് 17.50 കോടി രൂപ ലഭിച്ചു. 2 കോടി രൂപയായിരുന്നു താരത്തിൻ്റെയും അടിസ്ഥാനവില. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നിവരുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഗ്രീനിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിൻ്റെ മുൻ താരവും ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്യാപ്റ്റനുമായ ബെൻ സ്റ്റോക്സിനും ലഭിച്ചു റെക്കോർഡ് തുക. 16.25 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിംഗ്സാണ് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. 7.25 കോടി രൂപ വരെ രാജസ്ഥാൻ റോയൽസ് സ്റ്റോക്സിനായി കളത്തിലുണ്ടായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജയൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് സ്റ്റോക്സിനായി ലേലം വിളിച്ച മറ്റ് ഫ്രാഞ്ചൈസികൾ.

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിൻ്റെ റെക്കോർഡാണ് ഇക്കുറി ഈ മൂന്ന് താരങ്ങൾ തകർത്തത്. 2021 മിനി ലേലത്തിൽ മോറിസിനെ 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയായിരുന്നു.