Movies

തിരക്കഥ മോഷ്ടിച്ചു; മോഹന്‍ലാല്‍-സൂര്യ ടീമിന്റെ കാപ്പന്‍ നിയമക്കുരുക്കില്‍; റിലീസ് മാറ്റിവെച്ചു

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പന്റെ റിലീസ് നീളും. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോണ്‍ ചാള്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സിനിമ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 20നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്.

താന്‍ ‘സരവെടി’ എന്ന പേരില്‍ എഴുതിയ കഥ മോഷ്ടിച്ചാണ് കെ വി ആനന്ദ് കാപ്പന്‍ ഒരുക്കിയതെന്നാണ് ആരോപണം. ചിത്രത്തിലെ സംഭാഷണങ്ങളില്‍ പലതും തന്റെ തിരക്കഥയിലേത് പോലെ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. 2017 ജനുവരിയില്‍, സംവിധായകന്‍ കെ.വി ആനന്ദിന് താന്‍ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാല്‍ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാപ്പാന്റെ ടീസര്‍ എത്തിയപ്പോള്‍ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോണ്‍ ഹര്‍ജിയില്‍ പറയുന്നു.

‘സരവെടി’ യില്‍, റിപ്പോര്‍ട്ടറായ തന്റെ നായകന്‍, നദീ ജലം പങ്കിടുന്നതിനെക്കുറിച്ച്‌ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നുവെന്നും കപ്പാനിലും നായകന്‍ പ്രധാനമന്ത്രിയോട് ഇതേ ചോദ്യം ഉന്നയിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ടീസറില്‍ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സിനിമയും കഥയും ഒരേ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

സിനിമയുടെ റിലീസിന് കോടതിയില്‍ ഇടക്കാല ഉത്തരവ് തേടിയ ജോണ്‍, രചയിതാവെന്ന നിലയില്‍ തന്റെ പേര് ചിത്രത്തോടൊപ്പം പ്രദര്‍ശിപ്പിക്കണമെന്നും പകര്‍പ്പവകാശ ഫീസ് നല്‍കണമെന്നും വാദികളോട് (സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും) ഉത്തരവിടാന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തിങ്കളാഴ്ച കേസ് വാദം കേട്ട ജസ്റ്റിസ് കൃഷ്ണസ്വാമി അടുത്ത വാദം സെപ്റ്റംബര്‍ നാലിലേക്ക് മാറ്റുകയാണ് ഉണ്ടായത്. അതേസമയം സംവിധായകന്‍ കെ വി ആനന്ദും നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.