Local

സോണിയാ ഗാന്ധി കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്

കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് സോണിയാ ഗാന്ധിയോട് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. ഓഗസ്റ്റ് മൂന്നിനാണ് സോണിയാ ഗാന്ധി കൊല്ലത്ത് ഹാജരാകേണ്ടത്.

കോൺഗ്രസിന്റെ നിയമാവലിക്ക് വിരുദ്ധമായി കൊല്ലം ഡിസിസി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാൻ പ്രാദേശിക കോൺഗ്രസ് നേതാവ് പ്രിത്വിരാജ് ഫയർ ചെയ്ത കേസിലാണ് സോണിയാ ഗാന്ധി ഹാജരാകേണ്ടത്. സോണിയാ ഗാന്ധിക്കൊപ്പം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദും ഹാജരാകണം.

കെപിസിസി മെമ്പർമാരുടെ തെരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽ നിന്ന് കേസിന്റെ തീരുമാനം വരും വരെ പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്ന പൃത്വിരാജിന്റെ ഉപഹർജിയിലാണ് മുൻസിഫ് കോടതി അടിയന്തര സമൻസ് ഉത്തരവായത്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണതതെ തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പ്രിത്വിരാജിനെ സസ്‌പെൻഡ് ചെയ്തതായി മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉത്തരവ് താൻ കണ്ടിട്ടില്ലെന്നും മാധ്യമ വാർത്തകൾ മാത്രമാണ് ഉള്ളതെന്നും കാണിച്ച് പ്രിത്വിരാജ് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും വക്കീൽ നോട്ടിസ് അയച്ചിരുന്നു. അതിന് പ്രതികരണം ലഭിക്കാതായതോടെയാണ് കോടതിയെ സമീപിച്ചത്.