International

കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന

മഹാമാരിയായ കോവിഡ്19 രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ഒരു കാലത്ത് പേടിപ്പിച്ചിരുന്ന സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് വ്യക്തമാക്കി.

ആദ്യ കാലത്തെ അപേക്ഷിച്ച് ആഗോളവല്‍ക്കരണവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള അടുപ്പവും മറ്റും കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാക്കി. എന്നാല്‍ അന്നില്ലാത്ത മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ പ്രയോജനം ഇന്നുണ്ടെന്നും അതിനാല്‍ തന്നെ സ്പാനിഷ് ഫ്ളൂ ഒഴിവാക്കിയതിനെക്കാള്‍ വേഗത്തില്‍ കൊറോണയെ തുരത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

1918ല്‍ സ്പാനിഷ് ഫ്‌ളൂ അഞ്ച് കോടി ആളുകളുടെ മരണത്തിന് കാരണമായെങ്കില്‍ കോവിഡ് മൂലം ഇതുവരെ എട്ടുലക്ഷം ആളുകളാണ് മരിച്ചത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ കോവിഡ് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത്. അതേസമയം കോവിഡിന്റെ രണ്ടാം വരവ് തടയാനൊരുങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.