International

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ സൈറ്റില്‍ ഒരു സന്ദേശവും പോസ്റ്റ് ചെയ്തു. “ഈ സൈറ്റ് പിടിച്ചെടുത്തിരിക്കുന്നു. ഡോണള്‍ഡ് ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നത്. ഇത് ലോകത്തെ സത്യം അറിയിക്കേണ്ട സമയമാണ്” എന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ വ്യക്തമാക്കിയത്.

ആരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്താന്‍ നിയമപരമായ സഹായം തേടിയുണ്ടെന്ന് ട്രംപിന്‍റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം മുര്‍തോ വ്യക്തമാക്കി. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ല, സൈറ്റ് പുനസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കൊറോണയുടെ ഉത്ഭവത്തില്‍ ട്രംപ് സര്‍ക്കാരിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രഹസ്യ സംഭാഷണങ്ങള്‍ ലഭിച്ചെന്ന് ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് കൃത്രിമത്വം നടത്താന്‍ ശ്രമിച്ചതിനും തെളിവുണ്ടെന്നും ഹാക്കര്‍മാര്‍ സന്ദേശത്തില്‍ പറഞ്ഞു. ക്രിപ്റ്റോ കറന്‍സിയുടെ പരസ്യവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ ഹാക്കിങിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

30 മിനിട്ടോളം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയിലായിരുന്നു. അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരത്തില്‍ ഡിജിറ്റല്‍ ഇടപെടല്‍ ഉണ്ടാവാനിടയുണ്ടെന്ന് ട്രംപിനും എതിരാളി ബൈഡനും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.