International

“ബഹിരാകാശത്തേക്ക് പറക്കാൻ ഒരു ലോട്ടറി അടിച്ചു”; പോകാൻ തയ്യാറെടുത്ത് അമ്മയും മകളും…

ബഹിരാകാശത്തേക്ക് പോകുക എന്നത് ഈ കലാഘട്ടത്തിൽ അക്ഷരാർത്ഥത്തിൽ ഏതൊരു വ്യക്തിയുടെയും സ്വപ്ന സാക്ഷാത്കാരമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരാൾ ഇനി ഒരു ബഹിരാകാശ യാത്രികനാകണമെന്നില്ല. വിർജിൻ ഗാലക്‌റ്റിക്‌സിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരികളിൽ ഒരാളായി കരീബിയൻ രാജ്യത്തു നിന്നുള്ള ഒരു അമ്മയും മകളും തെരെഞ്ഞെടുത്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

കരീബിയന്‍ രാജ്യമായ ആന്റിഗുവ ആന്‍ഡ് ബര്‍ബുഡയില്‍നിന്നുള്ള അമ്മയും മകളുമാണ് സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. വിര്‍ജിന്‍ ഗാലക്ടിക്കിന്റെ നേതൃത്വത്തിൽ ഫണ്ട് റെയ്സിങ് പരിപാടിയുടെ ഭാഗമായി നടത്തിയ ലോട്ടറി നറുക്കെടുപ്പിലൂടെയാണ് ഇരുവർക്കും ഈ അവസരം ലഭിച്ചിരിക്കുന്നത്. കെയ്‌സ ഷാഹാഫിനും ബ്രിട്ടനില്‍ ശാസ്ത്രവിദ്യാര്‍ഥിനിയായ പതിനേഴു വയസുകാരി മകൾക്കുമാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. കെയ്‌സ ഷാഹാഫിന് 44 വയസ്സാണ് പ്രായം.

ഫണ്ട് റെയ്‌സിങ്ങിലൂടെ 1.7 മില്ല്യണ്‍ ഡോളര്‍ തുകയാണ് കമ്പനി സ്വരൂപിച്ചത്. സ്‌പേയ്‌സ് ഫോര്‍ ഹ്യുമാനിറ്റി എന്ന എന്‍.ജി.ഒയ്ക്ക് ഈ പണം കൈമാറും. ഒരു മില്ല്യൺ ഡോളർ അതായത് ഏകദേശം 7.45 കോടി രൂപയാണ് ടിക്കറ്റിന്റെ വില. കമ്പനിയുടെ സ്ഥാപകൻ റിച്ചാഡ് ബ്രാന്‍സണ്‍ കെയ്‌സയുടെ വീട്ടിൽ നേരിട്ടെത്തിയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. ആരോഗ്യമേഖലയില്‍ പരിശീലകയാണ് കെയ്‌സ. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും സജീവ പ്രവർത്തകയാണ് കെയ്‌സ.

ബഹിരാകാശത്തെ കുറിച്ചറിയാൻ എനിക്ക് വളരെ താത്പര്യമാണെന്നും ഇങ്ങനെ ഒരു ഭാഗ്യം തേടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കെയ്‌സ പ്രതികരിച്ചു. 1,65000-ല്‍ അധികം ആളുകൾ ഈ ഫണ്ട് സ്വരൂപിക്കുന്ന പരിപാടിയില്‍ പങ്കാളികളായിട്ടുണ്ട്. എത്ര രൂപയാണ് കെയ്‌സ ലോട്ടറി പരിപാടിയിലേക്ക് നല്‍കിയതെന്ന് സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല.