International

കെന്റക്കിയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 50 മരണം

അമേരിക്കയിലെ കെന്റക്കിയിൽ നാശം വിതച്ച് ചുഴലിക്കൊടുങ്കാറ്റ്. 50 പേർ മരിച്ചതായാണ് റിപ്പോർട്ട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു.

കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഉണ്ടായത്. മേയ്ഫീൽഡിൽ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേൽകൂര തകർന്ന് വീണാണ് കൂടുതൽ പേരും മരിച്ചത്. കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ അറിയിച്ചു.

ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയർഹൗസിൽ കുടുങ്ങിയ നൂറോളം ജീവനക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും സ്ഥിതിഗതികൾ അന്വേഷിച്ച് വരികയാണെന്നും ആമസോൺ വക്താവ് റിച്ചാർഡ് റോച്ച പ്രതികരിച്ചു.

ടെന്നിസിയിലും അർകൻസസിലും രണ്ട് വീതം പേരും മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്.