International

ഭാവി ദൗത്യങ്ങൾക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; ഇന്ത്യൻ വംശജൻ അനിൽ മേനോനും സംഘത്തിൽ

ആ‌‍‌ർട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങൾക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു. ആറ് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് പുതിയ സംഘം. ഇന്ത്യൻ വംശജനായ അനിൽ മേനോനും തെരഞ്ഞടുക്കപ്പെട്ടവരിലുണ്ട്. നികോൾ അയേ‍‌ർസ്, മാ‌ർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബ‌‌ർനഹാം, ലൂക് ഡെലാനി, ആൻ‍ഡ്രേ ഡ​ഗ്ലസ്, ജാക്ക് ​ഹാത്ത്‍വേ, ക്രിസ്റ്റിഫ‌ർ വില്യംസ്, ജെസിക്ക വിറ്റ്നർ എന്നിവരാണ് സംഘം.12,000ത്തിൽ അധികം അപേക്ഷകരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.

https://pbs.twimg.com/media/FF79qMJUYAIee7q?format=jpg&name=small

ആ‌‌ർട്ടിമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ ആസ്ട്രനോട്ടുകളുടെ തെരഞ്ഞെടുപ്പ്. ബഹിരാകാശ നിലയത്തിലേക്കുള്ള ഭാവിയാത്രകളിലും ഈ സംഘത്തിലെ അംഗങ്ങൾ പങ്കാളികളാകും.

2014ലാണ് അനിൽ മേനോൻ നാസയുടെ കൂടെ ചേരുന്നത്.ഫ്ലൈറ്റ് സർജനായിട്ടായിരുന്നു തുടക്കം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീ‌‌ർഘകാല സഞ്ചാരികൾക്കൊപ്പം ഡെപ്യൂട്ടി ക്രൂ സ‌‌ർജനായി പ്രവ‌ർത്തിച്ചു. 2018ൽ സ്പേസ് എക്സിനൊപ്പം ചേർന്ന മേനോൻ അവിടെ അഞ്ച് വിക്ഷേപണ ദൗത്യങ്ങളിൽ ലീഡ് ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചു.

പുതിയ ബഹിരാകാശയാത്രികർക്കുള്ള രണ്ട് വര്‍ഷത്തെ പ്രാരംഭ പരിശീലനം 2022 ജനുവരിയില്‍ ആരംഭിക്കും. പരിശീലനത്തിന് ശേഷം സംഘാങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യങ്ങളിലേക്കോ, ആര്‍ട്ടെമിസ് പ്രോഗ്രാമിലേക്കോ വിന്യസിക്കും.