India National

കാണാതായ വ്യവസായി വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളുരുവില്‍ വെച്ചു കാണാതായ വ്യവസായിയും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളുരു തീരത്ത് ഒഴിഗേ ബസാറില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് മംഗലാപുരം കേരള പാതയിലെ നേത്രാവതിക്ക് കുറുകെയുള്ള പാലത്തിൽ വെച്ച് സിദ്ധാർത്ഥയെ കാണാതായത്. നേത്രാവതി നദിയില്‍ ചാടി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നേത്രാവദി നദിയില്‍ ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ തുടങ്ങിയിരുന്നു.

ആദായ നികുതി വകുപ്പിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നെന്നു കാണിച്ചു സിദ്ധാർത്ഥ ജീവനക്കാർക്കെഴുതിയ കത്ത് പുറത്ത് വന്നു. തിങ്കളാഴ്ച രാവിലെ ഡ്രൈവറെയും കൂട്ടിയാണ് സിദ്ധാര്‍ഥ ബംഗളുരുവിൽ നിന്നും പുറപ്പെടുന്നത്. ജന്മനാടായ സഖ്‌ലേഷ്പുരിലടക്കം പോയ ശേഷം മംഗലാപുരത്തേക്ക് പോകാൻ സിദ്ധാർഥ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു . മംഗലാപുരത്തെ നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനു സമീപം വാഹനം നിർത്താൻ ആവശ്യപ്പെട്ടെന്നും കുറച്ച് ദൂരം നടന്നു വരാമെന്നു പറഞ്ഞു പോയ സിദ്ധാർഥയെ പിന്നെ കണ്ടില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി.