India

മമത ബാനര്‍ജിയെ ബിജെപി നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നതായി തൃണമൂല്‍

ബിജെപി നേതാക്കള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുന്നതായി അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടു തൃണാമൂല്‍ എംപിമാര്‍ പരാതി നല്‍കി.

അതേസമയം പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മമത ബാനര്‍ജി ആശുപത്രി വിട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറക്കും. അടുത്ത ദിവസം മുതല്‍ മമത പ്രചരണത്തിനിറങ്ങും.

വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മമത എസ്എസ്‌കെഎം ആശുപത്രി വിട്ടത്. മുഖ്യമന്ത്രിയുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഡിസ്ചാര്‍ജ് ചെയ്യുന്നതെന്നും മമതയുടെ ആരോഗ്യനില തൃപ്തികരമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം നന്ദിഗ്രാമില്‍ പ്രത്യേക നിരീക്ഷകനെ നിയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള പത്ത് നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ ലവല്‍ സുരക്ഷാ നല്‍കാന്‍ തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ പ്രചാരണത്തിനായി എത്തും. ഡല്‍ഹി കര്‍ഷക പ്രക്ഷോഭ നേതാക്കള്‍ സംയുക്ത മോര്‍ച്ച ആയി നന്ദിഗ്രാമില്‍ പ്രചാരണം ആരംഭിച്ചു.