India National

വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതി

സ്മിത മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്‍റെ ഭാഗമല്ലെന്ന് നേരത്തെ തന്നെ വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതം. അബൂദബിയിലെ ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. വിവാദത്തിനിടെ പാര്‍ട്ടിയ്ക്കുള്ളില്‍ വി. മുരളീധര വിരുദ്ധപക്ഷവും നീക്കങ്ങള്‍ ശക്തമാക്കി.

അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതലസമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന സ്മിത മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്‍റെ ഭാഗമല്ലെന്ന് നേരത്തെ തന്നെ വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു.

പിന്നെയെങ്ങനെ സ്മിത മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടോയെന്ന ആരോപണത്തിലും എംബസി നിലപാട് വ്യക്തമാക്കും. ഇതിനിടയില്‍ നിലവിലെ വിവാദത്തില്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ക്കും അതൃപ്തിയുള്ളതായാണ് സൂചന.

കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കള്‍ ഇക്കാര്യം ദേശീയ നേതാക്കളിലൂടെ ഉന്നയിക്കാനും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് പരസ്യമായി മുരളീധര വിരുദ്ധ ചേരി ഉയര്‍ത്തില്ല. വിഭാഗീയ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കപ്പെടുമോയെന്ന ഭയം ഇവര്‍ക്കുണ്ട്.