India National

രാജ്യസഭയില്‍ നിന്ന് പുറത്താക്കിയ എം.പിമാര്‍ സമരത്തില്‍

പുറത്താക്കിയ എം. പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകില്ലെന്ന് കെ.കെ രാഗേഷ് എം.പി വ്യക്തമാക്കി. രാവിലെ സഭ സമ്മേളിക്കുമ്പോള്‍ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിക്കും

രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് 8 എം.പിമാരും കഴിഞ്ഞ രാത്രി പാര്‍ലമെന്‍റ് വളപ്പില്‍ കുത്തിയിരുന്നു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പുറത്താക്കിയ എം. പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകില്ലെന്ന് കെ.കെ രാഗേഷ് എം.പി വ്യക്തമാക്കി. രാവിലെ സഭ സമ്മേളിക്കുമ്പോള്‍ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിക്കും. കാര്‍ഷിക പരിഷ്കരണ ബില്‍ പാസ്സാക്കുന്ന ഘട്ടത്തില്‍ പ്രതിഷേധിച്ചതിനാണ് എം.പിമാരെ പുത്താക്കിയത് രാഷ്ട്രീയമായി ഉയര്‍ത്തുകയാണ് പ്രതിപക്ഷം

ഇന്നലെയാണ് കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്. എളമരം കരീം, കെ കെ രാഗേഷ് എന്നിവരടക്കം 8 എം.പിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നല്‍കിയ നോട്ടീസ് സഭ തളളിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ ഡെറിക് ഒബ്രിയാന്‍, ഡോല സെന്‍, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതാവ്, റിബുന്‍ ബോറ, സയ്യിദ് നസീര്‍ ഹുസൈന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭ സസ്പെന്‍ഡ് ചെയ്തത്. സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.