India

സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം

സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം. ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടര്‍ന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ഹാജർ 50 ശതമാനം നിലയാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

ധന വകുപ്പില്‍ 25 ലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭാഗികമായി അടച്ചിരുന്നു. ഹൗസിങ് സഹകരണ സംഘം ഓഫീസും അടച്ചു. അതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിലും നിയമവകുപ്പിലും രോഗം പടര്‍ന്നത്.ഇതോടെ ജീവനക്കാര്‍ ആശങ്കയിലാണ്.

കഴിഞ്ഞ ആഴ്ച കാന്‍റീന്‍ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനത്തിന് ഇടയായതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അയ്യായിരത്തിലേറെ പേരാണ് അന്ന് നിയന്ത്രണം ലംഘിച്ച് വോട്ട് ചെയ്യാനെത്തിയത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒരു ദിവസം 50 ശതമാനം ജീവനക്കാര്‍ എന്ന നിബന്ധന വീണ്ടും ഏര്‍പ്പടെുത്തണമെന്ന് ഫൈനാന്‍സ് സെക്രട്ടേറിയറ്റിൽ എംപ്ലോയീസ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സെക്രട്ടേറിയറ്റിൽ പൂര്‍ണമായും അണുനശീകരണം വരുത്തണമെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ ജീവനക്കാരെയും ആന്‍റിജന്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്.