India National

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം: ഹർജി സുപ്രീം കോടതി തള്ളി, ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം ഹർജികൾ കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

അഭിഭാഷകൻ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്. ക്രിമിനൽ കേസിൽ കുറ്റവിമുക്തനായതിന് ശേഷമേ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നായിരുന്നു റിട്ട് ഹർജിയിലെ വാദം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇത്തരം നിസ്സാര ഹർജികൾ കോടതിയുടെ സമയം പാഴാക്കുകയേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അശോക് പാണ്ഡെയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. മുമ്പ്, ഇതേ ഹരജിക്കാരൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്തിരുന്നു. അന്നും ഹർജി തള്ളിയ കോടതി അശോകിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.