India National

റഷ്യൻ വാക്സിൻ ‘സ്പുട്നിക് 5’ മെയ് അവസാനത്തോടെ എത്തിച്ചേരും

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ. റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് മെയ് അവസാനത്തോടെ എത്തച്ചേരുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. എത്ര ഡോസ് വാക്സിനാണ് എത്തിച്ചേരുന്നത് എന്ന് വ്യക്തമായിട്ടില്ല. സ്പുട്നിക് കൂടി എത്തിച്ചേരുന്നതോടെ, കോവിഡിനെതിരെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ വാക്സിനായിരിക്കും സ്പുട്നിക് 5. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വഴിയുള്ള വാക്സിനുകളാണ് ആദ്യ ഘട്ടത്തിൽ രാജ്യത്തെത്തുന്നത്.

വേനൽ അവസാനത്തോടെ അൻപത് മില്യൺ സ്പുട്നിക് ഡോസുകൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർ.ഡി.ഐ.എഫ് തലവൻ കിറിൽ ദിമിത്രേവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റഷ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനി വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ നിർമിക്കാൻ നിലവിൽ അഞ്ച് മരുന്ന് നിർമാണ കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. അധികം കമ്പനികളുമായി കൂടി കരാറിലെത്താൻ ശ്രമിക്കുന്നതായും ആർ.ഡി.ഐ.എഫ് പറഞ്ഞു.

-18 മുതൽ -22 ഡി​ഗ്രി സെൽഷ്യസ് വരെ താപനിലയിൽ ആയിരിക്കും വാക്സിൻ ഇറക്കുമതി ചെയ്യുക. നേരത്തെ, റഷ്യൻ സര്‍ക്കാര്‍ അനുമതി ലഭിച്ചാൽ ഇന്ത്യയിലേയ്ക്ക് പത്ത് ലക്ഷം ഡോസ് റെംഡിസിവിര്‍ ഇഞ്ചക്ഷൻ അയയ്ക്കാൻ തയ്യാറാണെന്ന് റഷ്യൻ മരുന്നുനിര്‍മാണ കമ്പനിയായ ഫാര്‍മസിന്തിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.