India National

രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച കുറഞ്ഞു, മാന്ദ്യമില്ല: നിര്‍മ്മലാ സീതാരാമന്‍

രാജ്യം മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍. സാമ്ബത്തിക വളര്‍ച്ചയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നും പക്ഷേ അവ സാമ്ബത്തിക മാന്ദ്യത്തിലോട്ട് എത്തില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളും രാജ്യത്തിന് വേണ്ടിയുള്ളതാണ്. ഇന്ത്യയിലെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെങ്കിലും രാജ്യം ഒരു തരത്തിലുമുള്ള മാന്ദ്യത്തിലേക്ക് കടക്കില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ സൂചിപ്പിച്ചു.

2014-19 -ലെ ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെന്നും ലോണ്‍ മേളകള്‍ സംഘടിപ്പിച്ച്‌ 2.5 ലക്ഷം കോടി രൂപ വിതരണം ചെയ്തെന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. 70000 കോടി രൂപയുടെ മൂലധന ഇന്‍ഫ്യൂഷന്‍ ബാങ്കുകളില്‍ നടത്തിയത് വഴി ലിക്വിഡിറ്റി ഉയര്‍ത്താനായി. ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധി ബാങ്കുകള്‍ നേരിട്ടത് ജിഡിപി കുറയാനുള്ള കാരണമാണ്. എന്നാല്‍ സാമ്ബത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താനായി 32 പുനരുദ്ധാരണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. 2020 സാമ്ബത്തിക വര്‍ഷം ജിഎസ്ടി വഴി ലക്ഷ്യമിട്ട 6.62 കോടി രൂപയില്‍ 3.26 കോടി രൂപ ഏഴു മാസത്തിനകം നേടിയതായും നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.