India National

എ.ഐ.എ.ഡി.എം.കെ പ്രതിഷേധം, രാജ്യസഭ തടസപ്പെട്ടു

എ.ഐ.എ.ഡി.എം.കെ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ തുടര്‍ച്ചയായി തടസപ്പെട്ടു. മൂന്ന് തവണ തടസപ്പെട്ട സഭ രണ്ട് മണി വരേക്ക് നിര്‍ത്തിവെച്ചു. പോസ്റ്റല്‍ വകുപ്പിന്റെ പരീക്ഷ തമിഴ് ഭാഷയില്‍ കൂടി നടത്താന്‍ നടപടി ആവശ്യപ്പെട്ടാണ് എ.ഐ.എ.ഡി.എം.കെ എം.പിമാര്‍ പ്രതിഷേധിച്ചത്.

ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് കോണ്‍ഗ്രസ് ഇന്ന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. വിഷയം ശൂന്യവേളയിലും ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്നും ലോക്‌സഭയില്‍ തുടരും. ഇന്ത്യന്‍ വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റി ഭേദഗതി ബില്ല്, കേന്ദ്ര സര്‍വകലാശാല ഭേദഗതി ബില്ല്, ദി ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ബില്ല് എന്നിവയാണ് ഇന്ന് രാജ്യസഭയിലുള്ളത്.

അതിനിടെ ബി.ജെ.പി എം.പിമാര്‍ സഭയില്‍ ഹാജരാകാത്തതില്‍ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തി. ഹാജരാകാത്തവരുടെ പട്ടിക വൈകുന്നേരത്തോടെ കൈമാറാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത്.