India National

പ്രതിഷേധങ്ങൾക്കിടയിലും സ്വകാര്യ ട്രെയിൻ സർവീസുമായി കേന്ദ്ര സർക്കാർ മുന്നോട്ട്

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും സ്വകാര്യ ട്രെയിൻ സർവീസിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. 2023 ഏപിലിൽ സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ ബോർഡ്. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാരിന് ജനം മറുപടി നൽകുമെന്ന് രാഹുൽഗാന്ധി പ്രതികരിച്ചു.

പ്രതിപക്ഷ പ്രതിഷേധം ഉണ്ടെങ്കിലും സ്വകാര്യ ട്രെയിൻ സർവീസ് സംബന്ധിച്ച നടപടികളിൽ നിന്ന് പിന്നോട്ട് പോകില്ല എന്നാണ് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് അറിയിച്ചത്.

2023 ഏപ്രിലിൽ സർവീസ് ആരംഭിക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. കോച്ചുകൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമിക്കും. ആകർഷകമായ യാത്രാനിരക്ക് കൊണ്ടുവരു എന്നും വി.കെ യാദവ് അറിയിച്ചു.

ആദ്യ ഘടത്തിൽ 109 റൂട്ടുകളിൽ ട്രെയിൻ സർവീസ് നടത്താൻ നടപടി ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു. 16 കോച്ചുകളുള്ള 151 ആധുനിക ട്രെയിനുകളാണ് സർവീസ് നടത്തുക. 35 വർഷത്തേക്കാണ് സ്വകാര്യമേഖലയ്ക്ക് സർവീസ് നടത്താൻ അനുമതി നൽകുക. ഇതുവഴി 30,000 കോടി നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. അതേസമയം ദരിദ്രരുടെ ജീവിത മാർഗമാണ് സർക്കാർ ഇല്ലാതാക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. തട്ടിയെടുക്കലുകൾ തുടരുമ്പോൾ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് ഓർക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.