India

കർഷക സമര കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ 7.3 കോടി രൂപ ചെലവഴിച്ചു; കേന്ദ്ര മന്ത്രി

ഡൽഹി അതിർത്തിയിലെ കർഷക സമരങ്ങൾക്ക് സുരക്ഷയൊരുക്കാൻ 7.38 കോടി രൂപ പൊലീസ് ചെലവഴിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. പാർലമെന്റ് അംഗം എം മുഹമ്മദ് അബ്ദുള്ളയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റായ്.

പൊലീസ് കണക്കുകൾ പ്രകാരം കർഷക പ്രതിഷേധ സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കാൻ 7,38,42,914 രൂപ (നവംബർ 11, 2021 വരെ) ചെലവഴിച്ചതായി റായ് അറിയിച്ചു. 2020 മുതൽ ഇന്നുവരെ മരിച്ച കർഷകരുടെ എണ്ണം? സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടോ? അതിന്റെ വിശദാംശങ്ങൾ? ഇല്ലെങ്കിൽ അതിനുള്ള കാരണങ്ങൾ എന്ന് മറു ചോദ്യം എത്തി.

ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂൾ പ്രകാരം ‘പൊലീസും’ ‘പൊതു ക്രമവും’ സംസ്ഥാന വിഷയങ്ങളാണെന്ന് റായ് മറുപടി നൽകി. “ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അതത് സംസ്ഥാന സർക്കാരുകളാണ് പരിപാലിക്കുന്നത്. അത്തരം കേസുകളിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതാത് സംസ്ഥാന സർക്കാരുകൾ കൈകാര്യം ചെയ്യുന്നു” റായ് പറഞ്ഞു.

പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള “ആയിരക്കണക്കിന് കർഷകർ ഗാസിപൂർ, ടിക്രി, സിങ്കു അതിർത്തികളിൽ പ്രതിഷേധിക്കുന്നുണ്ട്. ഡൽഹിയിലെ പ്രതിഷേധക്കാരുടെ നീക്കം തടയാൻ ഡൽഹി പൊലീസ് കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിക്കുകയും നിലത്ത് മുള്ളുകൾ ഉൾപ്പെടെ മറ്റ് വസ്തുക്കൾ ഉറപ്പിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം കൂടി ചേർത്താണ് തുക ഉപയോഗിച്ചിരിക്കുന്നത്” റായ് അറിയിച്ചു.