India National

ഇന്ത്യയില്‍ നാലുചക്ര വാഹനങ്ങളുടെ ടയറുകള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ വരുന്നു

ഇന്ത്യയിലെ നാലുചക്ര വാഹനങ്ങളുടെ ടയറുകള്‍ക്ക് പുതിയ മാനദണ്ഡവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡ് ഗതാഗത ദേശീയപാത മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. വാഹനങ്ങളുടെ മൈലേജും സുരക്ഷയും കണക്കിലെടുത്തുകൊണ്ടാണ് പുതിയ മാനദണ്ഡങ്ങളെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടയറുകളുടെ ഗുണമേന്മയും പെര്‍ഫോമന്‍സും വാഹനത്തിന്‍റെ സുരക്ഷയും വര്‍ധിപ്പിക്കുന്നത് കണക്കലെടുത്താണ് തീരുമാനമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ടയറുകള്‍ നിരത്തില്‍ ഉരുളുമ്പോഴുള്ള ഘര്‍ഷണം, ശബ്ദം, നനഞ്ഞ പ്രതലങ്ങളിലെ ഗ്രിപ്പ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ടയറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിന് മുന്നോടിയായാണ് പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നെതാണ് വിലയിരുത്തുന്നത്. റിപ്പോര്‍ട്ട് പ്രകാരം കാറുകള്‍, ബസുകള്‍, ഹെവി വാഹനങ്ങള്‍ എന്നിവക്കായി ടയറുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ടയര്‍ കമ്പനികളും ടറുകള്‍ ഇറക്കുമതി ചെയ്യുന്നവരും നിര്‍ദിഷ്‍ട മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതായി വരും. ഈ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ വിപണിയിലേക്കെത്തുന്ന ടയറുകള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരിക്കണമെന്നും നിലവിലെ ടയര്‍ മോഡലുകള്‍ക്ക് 2022 ഒക്‌ടോബര്‍ വരെ സാവകാശം നല്‍കിയിട്ടുണ്ടെന്നുമാണ് അറിയുന്നത്. യൂറോപ്യന്‍ വിപണിയിലെല്ലാം 2016 മുതല്‍ തന്നെ ഇത്തരം മാനദണ്ഡങ്ങള്‍ നിലവിലുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.