India National

വിദേശ യാത്രക്കായി 8400 കോടിയുടെ പുതിയ വിമാനം; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതൽ മുടക്കിൽ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. 8400 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വാങ്ങിയ പുതിയ വി.വി.ഐ.പി എയർക്രാഫ്റ്റിന്റെ വില.

പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ആ തുക കൊണ്ട് സൈനികർക്ക് എത്രത്തോളം ആവശ്യവസ്തുക്കൾ വാങ്ങാമായിരുന്നു? രാഹുൽ കുറിച്ചു. പ്രധാനമന്ത്രിക്ക് എപ്പോഴും സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രമാണ് ചിന്തയെന്നും സൈനികരെക്കുറിച്ച് വേവലാതി ഇല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ ട്വീറ്റിൻറെ പൂർണരൂപം

പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രം 8400 കോടി രൂപയുടെ വിമാനം വാങ്ങി. സിയാച്ചിൻ, ലഡാക്ക് എന്നിവിടങ്ങളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് ആ തുക കൊണ്ട് അവശ്യ വസ്തുക്കൾ വാങ്ങാമായിരുന്നു.

ചൂട് നിലനിർത്താൻ സഹായിക്കുന്ന 30 ലക്ഷം വസ്ത്രങ്ങൾ, 60 ലക്ഷം ജാക്കറ്റുകൾ, 67 ലക്ഷം ഷൂസ്, 16.8 ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ എന്നിവയെല്ലാം വാങ്ങാമായിരുന്നു. എന്നാൽ, പ്രധാനമന്ത്രിക്ക് സ്വന്തം പ്രതിഛായയെക്കുറിച്ചു മാത്രമാണു ചിന്ത, സൈനികരെക്കുറിച്ചല്ല – രാഹുൽ ട്വിറ്ററിൽ കുറിച്ചു.